ബംഗളൂരു: സഖ്യസർക്കാറിനെ വീഴ്ത്താൻ 17 ഭരണപക്ഷ എം.എൽ.എമാരെ ചാക്കിട്ട് ബി.ജെ.പി നടപ്പാക്കിയ ഒാപറേഷൻ താമരയെ സാധൂകരിക്കുന്നതായി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടേതായി പുറത്തുവന്ന വിഡിയോ. സുപ്രീംകോടതി വിധി അനുകൂലമായാൽ രാജിവെച്ച എം.എൽ.എമാരെ ബി.ജെ.പി ടിക്കറ്റിൽ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രാദേശിക നേതാക്കളിൽനിന്ന് കടുത്ത എതിർപ്പുയർന്ന സാഹചര്യത്തിലായിരുന്നു അനുനയത്തിനായി യെദിയൂരപ്പ നേതൃയോഗം വിളിച്ചത്.
എന്നാൽ, യോഗത്തിൽനിന്ന് നേതാക്കളിലൊരാൾതന്നെ യെദിയൂരപ്പയുടെ സംസാരം മൊബൈൽഫോണിൽ പകർത്തിയത് യൂത്ത് കോൺഗ്രസ് നേതാവായ ശ്രീവത്സ ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെ ബി.ജെ.പി കുടുങ്ങി. സുപ്രീംകോടതി വിധി തങ്ങൾക്ക് എതിരായാൽപോലും കോൺഗ്രസിനും ജെ.ഡി.എസിനും ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പിടിവള്ളികൂടിയായി ഇത്. വിഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച് ഇതുവരെ ബി.ജെ.പി ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ദൃശ്യം പകർത്തിയതും ചോർത്തിയതും സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വി. സോമണ്ണ പറഞ്ഞു.
വിഡിയോയിൽ യെദിയൂരപ്പയുടെ സംസാരത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ:
‘‘....17 എം.എൽ.എമാരുടെ (രാജിവെക്കുന്ന) കാര്യത്തിൽ തീരുമാനമെടുത്തത് ഞാനോ സംസ്ഥാനത്തെ ഏതെങ്കിലും നേതാക്കളോ അല്ല; പാർട്ടി അധ്യക്ഷൻ അമിത് ഷായാണ്. അവരെ മുംബൈയിൽ രണ്ടരമാസത്തോളം പാർപ്പിച്ചത് അദ്ദേഹത്തിെൻറ മേൽനോട്ടത്തിലാണ്. നമ്മുടെ സർക്കാർ രൂപവത്കരിക്കുന്നതിനുവേണ്ടി അവർ (എം.എൽ.എമാർ) സഹിച്ച ത്യാഗത്തെ കുറിച്ച് നിങ്ങളാരെങ്കിലും ചിന്തിക്കുന്നുണ്ടോ? നമ്മൾ സർക്കാറുണ്ടാക്കാൻ അവർ രാജിവെക്കേണ്ട ആവശ്യമുണ്ടായിരുന്നോ? സ്വന്തം മണ്ഡലത്തിലും കുടുംബത്തിലും പോവാതെ അവർ മുംബൈയിൽ കഴിഞ്ഞില്ലേ? അവർക്ക് നമ്മളിലുള്ള വിശ്വാസം കുറഞ്ഞുപോവില്ലേ? ആ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ എന്നൊന്ന് ചിന്തിച്ചുനോക്കൂ.
വൈകാതെ സുപ്രീംകോടതി വിധി (അയോഗ്യത കേസിൽ) വരും. 99 ശതമാനവും കോടതിവിധി അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർക്ക് അനുകൂലമായായിരിക്കും. സംഭവിക്കുന്നതെന്താണെന്നും തെരഞ്ഞെടുപ്പിലെ സാധ്യതകളെന്താണെന്നും നിങ്ങൾ മനസ്സിലാക്കണം. (പാർട്ടിയിലെ കലഹം വഴി) നിങ്ങൾ ആരെയാണ് തൃപ്തിപ്പെടുത്താൻ നോക്കുന്നത്? ഞാൻ പാർട്ടി അധ്യക്ഷനായിരിക്കുേമ്പാൾ പോലും ഇത്തരം നീക്കങ്ങൾ കണ്ടിട്ടില്ല. ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷെൻറ മുന്നിലോ മന്ത്രിമാരുടെ മുന്നിലോ നിങ്ങൾക്ക് പ്രശ്നങ്ങൾ അവതരിപ്പിക്കാമായിരുന്നു. കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ഞങ്ങൾ വിഷയമവതരിപ്പിക്കും. അവരാണ് (സ്ഥാനാർഥികളുടെ കാര്യത്തിൽ) അന്തിമ തീരുമാനമെടുക്കേണ്ടത്. ദയവുചെയ്ത് ഇൗ വിഷയം ഇനി പൊതുഇടത്തിൽ ഉയർത്തരുത്...’^ യെദിയൂരപ്പ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലും യെദിയൂരപ്പ ശബ്ദസന്ദേശ വിവാദത്തിൽ കുടുങ്ങിയിരുന്നു. ഗുർമിത്കൽ ജെ.ഡി.എസ് എം.എൽ.എ നാഗനഗൗഡ കന്ദകൂർ രാജിവെച്ച് ബി.ജെ.പിയിൽ ചേരാൻ കോടികൾ വാഗ്ദാനം ചെയ്ത് അദ്ദേഹത്തിെൻറ മകൻ ശരണഗൗഡ കന്ദകൂറുമായി ബി.എസ്. യെദിയൂരപ്പ നടത്തിയ രഹസ്യ സംഭാഷണത്തിെൻറ ഒാഡിയോ അന്നത്തെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പുറത്തുവിട്ടിരുന്നു. ഇൗ കേസിൽ യെദിയൂരപ്പക്കെതിരായ അന്വേഷണം ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.