ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ എ.ഐ.എ.ഡി.എം.കെയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ മുതിർന്ന നേതാവ് എസ്. സെമ്മലെ പാർട്ടിവിട്ടു. തിങ്കളാഴ്ച പാർട്ടിയിൽനിന്ന് രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചു. എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിക്ക് അദ്ദേഹം രാജി കത്ത് സമർപ്പിച്ചു.
മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണശേഷം വർധിച്ചുവരുന്ന ആഭ്യന്തര വിള്ളലിലും അവസരങ്ങളുടെ അഭാവത്തിലും കടുത്ത നിരാശ രേഖപ്പെടുത്തിയാണ് അദ്ദേഹം എ.ഐ.എ.ഡി.എം.കെ വിട്ടത്. മുതിർന്ന നേതാവിന്റെ രാജി എ.ഐ.എ.ഡി.എം.കെക്ക് കനത്ത തിരിച്ചടിയാകും. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം പാർട്ടിക്കുള്ളിൽ അരങ്ങേറുന്ന സംഭവവികാസങ്ങൾ എ.ഐ.എ.ഡി.എം.കെ പ്രവർത്തകരിൽ വലിയ വേദനയുണ്ടാക്കിയിട്ടുണ്ടെന്ന് സെമ്മലൈ പറഞ്ഞു. നേതാക്കളുടെ അഹങ്കാരവും സംഘടനക്കുള്ളിൽ ആരോഗ്യകരമല്ലാത്ത ചർച്ചയില്ലാത്തതും കാരണം പാർട്ടി നിരന്തരം ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മറ്റ് പാർട്ടികളിൽ ഉടൻതന്നെ ചേരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ് മുഖ്യമന്ത്രി പദത്തിലെത്തിയ നിയമസഭയിലെ നിർണായക വോട്ടെടുപ്പിൽ തമിഴക വെട്രി കഴകം സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് എസ്.പി. വേലുമണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പാർട്ടി പദവികളിൽ നിന്ന് ഇ.പി.എസ് നീക്കം ചെയ്തിരുന്നു. കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കാൻ കത്തും നൽകി. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ സെമ്മലൈയുടെ രാജി. മുതിർന്ന നേതാക്കളായ എസ്.പി. വേലുമണി, സി.വി. ശൺമുഖം, സി. വിജയഭാസ്കർ, നാതം ആർ. വിശ്വനാഥൻ തുടങ്ങിയവരെയാണ് പുറത്താക്കിയത്. എ.ഐ.എ.ഡി.എം.കെയുടെ ആകെ 47 എം.എൽ.എമാരിൽ 25 പേരാണ് പാർട്ടി വിപ്പ് ലംഘിച്ച് ടി.വി.കെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.