പ്രതിപക്ഷത്തിരുന്നപ്പോൾ കർഷക സമരത്തെ അനുകൂലിച്ച് വാജ്പേയി; പഴയ വിഡിയോ പുറത്തുവിട്ട് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: 1980ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ബി.ജെ.പി നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന അടൽ ബിഹാരി വാജ്‌പേയി കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് സംസാരിക്കുന്ന വിഡിയോ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടു. കർഷകരുടെ പ്രതിഷേധ പരിപാടിയെ വാജ്പേയി അഭിസംബോധന ചെയ്യുന്നതിന്‍റെ പഴയ വിഡിയോ ആണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചത്.

രാജ്യത്തെ പരുത്തി, ചണം കർഷകരുടെ പ്രശ്നങ്ങളെ കുറിച്ചാണ് വാജ്പേയി വിഡിേയായിൽ സംസാരിക്കുന്നത്. പരുത്തി കർഷകർ വർഷങ്ങളായി പ്രതിസന്ധിയിലാണ്. പക്ഷേ, വസ്ത്രങ്ങളുടെ വില മൂന്നിരിട്ടിയായി ഉയർന്നു. പരുത്തിക്ക് സർക്കാർ വില നിശ്ചയിച്ചു. പക്ഷേ, പരുത്തി ഉൽപാദിപ്പിക്കാനുള്ള ചെലവിനേക്കാൾ കുറവാണ് ഈ വില. വിളകളുടെ വില നിശ്ചയിക്കുകയും അത് വാങ്ങാതിരിക്കുകയും ചെയ്യുന്ന സർക്കാറിന്‍റെ രീതി വിമർശിക്കപ്പെടേണ്ടതാണ്. മതിയായ സംഭരണ ശേഷിയുടെ അഭാവത്തിൽ ചെറുകിട കർഷകർക്ക് അവരുടെ വിളകൾ നാലിലൊന്ന് വിലയ്ക്ക് വിൽക്കേണ്ടി വരുന്നുണ്ടെന്നും അതുകൊണ്ടാണ് അവർക്ക് ഇത്തരത്തില്‍ പ്രതിഷേധിക്കേണ്ടി വരുന്നതെന്നും വാജ്പേയി പറയുന്നുണ്ട്.

മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം കർഷകർ നീതി തേടിയുള്ള പോരാട്ടത്തിലാണ്. കർഷകർക്കെതിരായ നിലപാട് തിരുത്തണമെന്ന് ഞാൻ സർക്കാറിന് മുന്നറിയിപ്പ് നൽകുകയാണ്. അവരെ പറ്റിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം. കർഷകർ ഭയന്ന് പിന്മാറില്ല. ഞങ്ങൾ കർഷകരുടെ ന്യായമായ അവകാശത്തെ പിന്തുണക്കുന്നു. കർഷകർക്കെതിരെ നിയമങ്ങൾ ദുരുപയോഗം ചെയ്ത്, ബലം പ്രയോഗിച്ച്, സമാധാനപരമായ സമരത്തെ തകർക്കാനാണ് സർക്കാറിന്‍റെ നീക്കമെങ്കിൽ കർഷകർക്കൊപ്പം അണിനിരക്കാൻ ബി.ജെ.പി മടിക്കില്ല. തങ്ങൾ കർഷകർക്കൊപ്പം തോളോടുതോൾ ചേർന്നുനിൽക്കുമെന്നും വാജ്പേയി പറയുന്നുണ്ട്.

ഇപ്പോള്‍ ബി.ജെ.പി ഭരണപക്ഷത്ത് ഇരിക്കുമ്പോള്‍ കര്‍ഷക പ്രതിഷേധത്തോട് സ്വീകരിക്കുന്ന നിലപാടും അന്ന് പ്രതിപക്ഷത്തിരുന്ന വാജ്പേയി സ്വീകരിച്ച നിലപാടും തമ്മിലുള്ള വൈരുദ്ധ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചക്ക് വഴിതെളിച്ചിരിക്കുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.