ഗൊരഖ്പൂർ: ഉത്തർപ്രദേശ് ഗുൽരിഹ പ്രദേശത്ത് 45കാരൻ മകൻ അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് അഞ്ച് ദിവസം. വിവരം തിരക്കിയപ്പോൾ സംസ്കരിക്കാൻ പണമില്ലാത്തതിനാലെന്ന് മറുപടി. പണമില്ലാത്തതിനാൽ അമ്മയുടെ അന്ത്യകർമങ്ങൾ നടത്താൻ കഴിഞ്ഞില്ലെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ, മകൻ മദ്യപാനിയും മാനസികാസ്വാസ്ഥ്യമുള്ളയാളുമാണെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സംഘം ശിവ്പൂർ-ഷഹ്ബാസ്ഗഞ്ചിലെ വീട്ടിലെത്തി.
വിരമിച്ച സർക്കാർ അധ്യാപികയായ ശാന്തി ദേവി (82) എന്ന സ്ത്രീയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയതായി നോർത്ത് അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് മനോജ് കുമാർ അവസ്തി പറഞ്ഞു. മൃതദേഹത്തിന് നാലോ അഞ്ചോ ദിവസത്തെ പഴക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീയുടെ മകൻ നിഖിൽ മിശ്ര എന്ന ദബ്ബു മദ്യപാനിയും മാനസിക അസ്വാസ്ഥ്യമുള്ളയാളുമാണ്. വീട്ടിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും എ.എസ്.പി കൂട്ടിച്ചേർത്തു.
അഞ്ച് ദിവസം മുമ്പ് അമ്മ മരിച്ചുവെന്നും പണമില്ലാത്തതിനാൽ അന്ത്യകർമങ്ങൾ നടത്താൻ സാധിച്ചില്ലെന്നും ദബ്ബു പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും എ.എസ്.പി പറഞ്ഞു. മരിച്ച റിട്ട. അധ്യാപികയുടെ ഏകമകനാണ് ദബ്ബു. ഇയാളുടെ ഭാര്യ 15 ദിവസം മുമ്പ് ഇയാളുമായി പിണങ്ങഇ മകനുമായി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. വീടിനോട് ചേർന്നുള്ള ഇവരുടെ കെട്ടിടത്തിൽ വാടകക്കാർ ഉണ്ടായിരുന്നെങ്കിലും ദബ്ബുവിന്റെ ശല്യം കാരണം അവരും താമസം ഉപേക്ഷിച്ചുപോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.