രാംപുർ: 2019 ലോക്സഭ തെരഞ്ഞെടുപ്പിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ബി.ജെ.പി സ്ഥാനാർഥിയും മുൻ എം.പിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് യു.പി കോടതി. മാർച്ച് ആറിന് കോടതിയിൽ ഹാജരാക്കാനും രാംപുർ പൊലീസ് സൂപ്രണ്ടിനോട് നിർദേശിച്ചു.
ഈ കേസുകളിൽ പ്രത്യേക എം.പി-എം.എൽ.എ കോടതി പലതവണ സമൻസ് അയച്ചെങ്കിലും ജയപ്രദ ഹാജരായിരുന്നില്ല. തുടർന്ന് ഏഴു തവണ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും കോടതിയിൽ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. ജയപ്രദ അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അവരുടെ മൊബൈൽ നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആണെന്നും കോടതിയിൽ സമർപ്പിച്ച മറുപടിയിൽ പൊലീസ് വ്യക്തമാക്കി. തുടർന്ന് ജഡ്ജി ശോഭിത് ബൻസാൽ ജയപ്രദയെ ഒളിവിൽപ്പോയതായി വിലയിരുത്തിയാണ് അറസ്റ്റിന് നിർദേശം നൽകിയത്.
2019 ലെ തെരഞ്ഞെടുപ്പിൽ രാംപുരിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ജയപ്രദ, സമാജ്‌വാദി പാർട്ടിയുടെ അസം ഖാനോട് പരാജയപ്പെട്ടു. 2004ലും 2009ലും സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ രാംപുർ എം.പി ആയെങ്കിലും പിന്നീട് പാർട്ടി പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.