ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചാരണത്തിൽ ഏറെ മുന്നോട്ടുപോയ ഉത്തർപ്രദേശിൽ ഇത്തവണ തെളിയുന്നത് ബഹുകോണ മത്സരത്തിനുള്ള ചിത്രം. ഭരണവിരുദ്ധ വികാരം നേരിടുന്ന യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാറിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നത് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് നയിക്കുന്ന സമാജ്വാദി പാർട്ടിയാണ്.
അഖിലേഷിന്റെ റാലികൾ വൻ ജനാവലി കൊണ്ട് ശ്രദ്ധേയമായി വരുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടൊപ്പം പൊതുപരിപാടികൾക്ക് നിരോധനവും വന്നത്. കോവിഡ് രണ്ടാം തരംഗം നേരിട്ടതിലെ പരാജയത്തെ വികസന പദ്ധതികളുടെ പ്രഖ്യാപന- ഉദ്ഘാടനങ്ങളിലൂടെ മറികടന്ന് നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.
മുഖ്യ പ്രതിപക്ഷകക്ഷികളെ മാറ്റി നിർത്തി ചെറു പാർട്ടികളെയും ഗ്രൂപ്പുകളെയും കൂടെ നിർത്തിയാണ് അഖിലേഷ് പോരിനിറങ്ങുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറൻ യു.പിയിലെ ജാട്ട് ഹൃദയഭൂമിയിൽ സ്വാധീനമുള്ള ജയന്ത് ചൗധരിയുടെ ആർ.എൽ.ഡിയുമായുള്ള സഖ്യമാണ് അതിലേറ്റവും പ്രധാനം. ഓംപ്രകാശ് രാജ്ഭറിന്റെ എസ്.ബി.എസ്.പി, അപ്നാദളിന്റെ ഒരു വിഭാഗവും മഹാൻ ദളും ജൻവാദി സോഷ്യലിസ്റ്റ് പാർട്ടിയും ഏതാനും മേഖലകളിൽ സ്വാധീനമുള്ള ചെറുപാർട്ടികളാണ്.
സമാജ്വാദി പാർട്ടിക്ക് പുറമെ ഉത്തർപ്രദേശിൽ അടിത്തറയുള്ള മുൻ മുഖ്യമന്ത്രി മായാവതിയുടെ ബി.എസ്.പി കാര്യമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇറങ്ങാതെ മാറി നിൽക്കുന്നത് ബി.ജെ.പിക്ക് അനുഗുണമാകുമോ എന്ന ആശങ്ക പ്രതിപക്ഷത്തുണ്ട്. അതേമസയം സമാജ്വാദി പാർട്ടിക്ക് കിട്ടാവുന്ന മുസ്ലിം വോട്ടുകൾ പരമ്പരാഗതമായി ഭിന്നിപ്പിക്കാറുള്ള കോൺഗ്രസ് ഇത്തവണ പ്രിയങ്കയെ ഇറക്കി നടത്തിയ മഹിള കാമ്പയിനിലൂടെ തങ്ങൾക്ക് കിട്ടുന്ന വനിത വോട്ടുകളിലും ഭിന്നിപ്പുണ്ടാക്കുമെന്ന ആശങ്ക ബി.ജെ.പിക്കുമുണ്ട്. പ്രിയങ്കയുടെ മഹിള മാരത്തോണുകളിലെ സ്ത്രീ പങ്കാളിത്തം മൂലം പലയിടത്തും ഇതിന് അനുമതി നൽകാതിരിക്കാൻ യോഗി സർക്കാറിനെ പ്രേരിപ്പിച്ചിരുന്നു. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം 100 സീറ്റിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിൽ എസ്.പിക്കാണ് ആധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.