ന്യൂഡല്‍ഹി: സമവായത്തിലൂടെ മാത്രമെ ഏക സിവില്‍കോഡ് നടപ്പാക്കൂ എന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു. മുത്തലാഖ്, സിവില്‍കോഡ്, രാമജന്മ ഭൂമി പോലുള്ള വിഷയങ്ങള്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. വികസനം മുന്‍നിര്‍ത്തിയായിരിക്കും പ്രചാരണം.
മുത്തലാഖ് മതപരമായ വിഷയമാണെന്ന് കരുതുന്നില്ല, ലിംഗ വിവേചനവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇത് ചൂണ്ടിക്കാട്ടി മുസ്ലിം വിഷയങ്ങളില്‍ തങ്ങള്‍ ഇടപെടുന്നു എന്നുപറയുന്നത് ശരിയല്ല. ഹിന്ദു കോഡ് ബില്‍, വിവാഹമോചന നിയമം, ഹിന്ദു വിവാഹ നിയമം, സതി-സ്ത്രീധന നിരോധ നിയമം തുടങ്ങിയവ നടപ്പാക്കിയത് ഇതേ പാര്‍ലമെന്‍റില്‍തന്നെയാണ്.
ഏക സിവില്‍കോഡിന്‍െറ മറപിടിച്ച് മുത്തലാഖ് നിരോധം നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സിവില്‍കോഡ് നടപ്പാക്കാന്‍ കൂടുതല്‍ ചര്‍ച്ചവേണം. മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി ശരിയായ തീരുമാനമെടുക്കുമെന്ന് കരുതുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അനീതി കണ്ടില്ളെന്ന് നടിക്കാനാവില്ല.
മുസ്ലിം സ്ത്രീകള്‍ക്കും സംഘടനകള്‍ക്കും മുത്തലാഖ് അവസാനിപ്പിക്കണമെന്ന നിലപാടാണ്. കോടതിയുടെ ആവശ്യപ്രകാരമാണ് അഭിപ്രായപ്രകടനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.