ഗ്ലാസ്‌ഗൊ: ഇന്ത്യയുടെ ഏഴ് പുരാവസ്തുക്കൾ തിരികെ നൽകാൻ കരാർ ഒപ്പിട്ട് യു.കെയിലെ ഗ്ലാസ്‌ഗൊ ലൈഫ് മ്യൂസിയം. യു.കെ ആദ്യമായാണ് ഇന്ത്യക്ക് പുരാവസ്തുക്കൾ മടക്കി നൽകുന്നത്. 14ാം നൂറ്റാണ്ടിലെ ഇന്തോ- പേർഷ്യൻ വാൾ, 11ാം നൂറ്റാണ്ടിൽ കാൺപൂരിലെ ക്ഷേത്രത്തിൽ കല്ലിൽ കൊത്തിയ കതക് തുടങ്ങിയവയാണ് തിരികെ നൽകുക.
ഇതിൽ ആറ് വസ്തുക്കളും 19ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്ന് കടത്തിയവയാണ്. പിന്നീട് ഗ്ലാസ്‌ഗൊ യൂനിവേഴ്സിറ്റിയുടെ ശേഖരത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയിലേക്ക് നൽകുന്ന ഏഴ് വസ്തുക്കൾ കൂടാതെ 44 പുരാവസ്തുക്കൾ മറ്റ് രാജ്യങ്ങൾക്കും തിരികെ നൽകുന്നുണ്ട്.
കെൽവിംഗ്‌റോവ് ആർട്ട് ഗാലറിയിലും മ്യൂസിയത്തിലും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പ്രതിനിധികളും ഗ്ലാസ്‌ഗൊ മ്യൂസിയം അധികൃതരും തമ്മിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം പ്രതിനിധികൾക്ക് മ്യൂസിയം റിസോഴ്‌സ് സെന്ററിലെ പുരാവസ്തുക്കൾ കാണാൻ പ്രവേശനം ലഭിച്ചിരുന്നു. മ്യൂസിയം നടത്തുന്നത് ചാരിറ്റബിൾ സംഘടനയാണ്.
പുരാവസ്തുക്കൾ ഇന്ത്യക്ക് തിരിച്ച് നൽകുന്നതിനായി 2021 ജനുവരി മുതൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷനുമായി ചേർന്ന് ഗ്ലാസ്‌ഗൊ ലൈഫ് മ്യൂസിയം പ്രവർത്തിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 200 പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.