ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ട് പൂഴ്ത്തിവെക്കും മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്നും സര്‍ക്കാര്‍ ഇത് പിന്‍വലിക്കുമെന്നും ആര്‍.എസ്.എസ് സൈദ്ധാന്തികനും പത്രപ്രവര്‍ത്തകനുമായ എസ്. ഗുരുമൂര്‍ത്തി. 1000നു പകരം ഉയര്‍ന്ന മൂല്യമുള്ള കറന്‍സി ഇറക്കിയത് നിശ്ചിത സമയത്തേക്കാണ്.
അടുത്ത അഞ്ചു വര്‍ഷത്തിനകം 2000 നോട്ടുകളും ഘട്ടംഘട്ടമായി ഉപേക്ഷിക്കും -‘ഇന്ത്യ ടുഡെ’ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി മോദിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന മൂര്‍ത്തിയുടെ വെളിപ്പെടുത്തല്‍.
ഭാവിയില്‍ 500 ആയിരിക്കും ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയെന്ന് സൂചന നല്‍കിയ മൂര്‍ത്തി പുതിയ 250, 200, 100 നോട്ടുകള്‍ ഇറക്കാനുള്ള സാധ്യതയും അറിയിച്ചു. കറന്‍സിരഹിത ഇടപാടുകള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു വരുകയാണ്.
2000ത്തിന്‍െറ നോട്ടുകള്‍ പിന്‍വലിക്കുന്നത് ജനങ്ങളുടെ കറന്‍സിയിലുള്ള ആത്മവിശ്വാസത്തെ ബാധിക്കുമെന്ന വിമര്‍ശനം അദ്ദേഹം തള്ളി. കറന്‍സിയിലുള്ള വിശ്വാസത്തിന് കോട്ടം സംഭവിക്കില്ല.
അടുത്ത അഞ്ചു വര്‍ഷത്തിനകം ജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറുന്നതോടെ 2000 നോട്ടും സ്വയം കാലഹരണപ്പെടും -ഗുരുമൂര്‍ത്തി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.