മുംബൈ: രാജ്യസഭ തെരഞ്ഞെടുപ്പിൽ എൻ.സി.പി സ്ഥാപകനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന് ഇൻഡ്യ ബ്ലോക്കിന്റെ പിന്തുണ. മഹാരാഷ്ട്രയിൽനിന്ന് പവാർ അടക്കം ഏഴു പേരുടെ കാലാവധി അവസാനിക്കുകയാണ്. 16 നാണ് തെരഞ്ഞെടുപ്പ്.
എൻ.സി.പി ഇരു വിഭാഗങ്ങളെയും ലയിപ്പിച്ച് പാർട്ടി കടിഞ്ഞാൺ അജിത് പവാറിനു നൽകി വിശ്രമത്തിന് ഒരുങ്ങുകയായിരുന്നു 86 കാരനായ പവാർ. അജിത് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടതോടെ ലയനം അനിശ്ചിതത്വത്തിലായി. പവാറിന് പാർട്ടിയിൽ സജീവമാകേണ്ടിയുംവന്നു. ഇതോടെയാണ് മത്സരത്തിന് ഒരുങ്ങുന്നത്.
288 എം.എൽ.എമാരുള്ള മഹാരാഷ്ട്രയിൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ ജയിക്കാൻ 37 സീറ്റ് വേണം. 10 എം.എൽ.എമാരുള്ള പവാറിന് ജയിക്കാൻ 20 പേരുള്ള ഉദ്ധവ് പക്ഷ ശിവസേനയുടെയും 16 പേരുള്ള കോൺഗ്രസിന്റെയും പിന്തുണ വേണം. ഒഴിവുവരുന്ന നാല് സീറ്റിൽ സഖ്യ കക്ഷി ആർ.പി.ഐ-എ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവാലെയും പാർട്ടി ദേശീയ സെക്രട്ടറി വിനോദ് താവ്ഡെയും ഉൾപ്പെടെ നാല് പേരാണ് ബി.ജെ.പിയിൽനിന്ന് പത്രിക നൽകുന്നത്.
ഒരു സീറ്റ് വീതം ഷിൻഡെ പക്ഷ ശിവസേനയും അജിത് പവാർ പക്ഷ എൻ.സി.പിയും മത്സരിക്കും. അജിത്തിന്റെ മകൻ പാർഥ പവാറാണ് എൻ.സി.പി സ്ഥാനാർഥി. വ്യാഴാഴ്ചയാണ് പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.