ഓപറേഷൻ സിന്ദൂറിന്റെ ലോഗോ ഡിസൈൻ ചെയ്ത ആർമി ഉദ്യോഗസ്ഥർ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന്റെ ലോഗോ രൂപകൽപന ചെയ്ത ആർമി ഉദ്യോഗസ്ഥർ ആരാണെന്നത് സാമൂഹിക മാധ്യമങ്ങളിൽ ദിവസങ്ങളായി നിരവധി പേർ ചോദിച്ച ചോദ്യമായിരുന്നു. പരസ്യ പ്രൊഫഷണലുകളോ ബ്രാൻഡിങ് സ്ഥാപനങ്ങളോ അല്ല രാജ്യത്തിന്റെ സൈനികർ തന്നെയാണ് ഈ സൃഷ്ടിക്കു പിന്നിലും.
ഭീകരതക്കെതിരായ ഇന്ത്യ നടത്തിയ നിർണായക സൈനിക പ്രതികരണത്തിന്റെ മുഖമായി ലളിതവും എന്നാൽ ശക്തവുമായ ഒരു പ്രതീകമായി ഓപറേഷൻ സിന്ദൂർ ലോഗോ മാറിയിരുന്നു. മേയ് ഏഴിന് പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലേയും ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ലോഗോ പുറത്തിറക്കിയത്.
ലഫ്റ്റനന്റ് കേണൽ ഹർഷ് ഗുപ്തയും ഹവിൽദാർ സുരീന്ദർ സിങ്ങുമാണ് ലോഗോ ഡിസൈൻ ചെയ്തതെന്ന് ഇന്ത്യൻ ആർമി വ്യക്തമാക്കി. ലോഗോ ദശലക്ഷക്കണക്കിന് ജനങ്ങളെ ആഴത്തിൽ സ്വാധീനിച്ച പ്രതീകമായി വിലയിരുത്തപ്പെടുന്നു. സിന്ദൂറിലെ രണ്ടാമത്തെ ‘o’ വിവാഹിതരായ ഹിന്ദു സ്ത്രീകളുടെ പ്രതീകമായ പരമ്പരാഗത പാത്രം ഉപയോഗിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അതിന്റെ കടും ചുവപ്പ് നിറം ത്യാഗം, നീതി, ദേശീയ അഭിമാനം എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. ഈ ചിത്രം അഡീഷനൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്റെ സോഷ്യൽ മീഡിയ വിഭാഗമാണ് സൃഷ്ടിച്ചത്. 25 മിനിറ്റ് നീണ്ടുനിന്ന വ്യോമാക്രമണം അവസാനിച്ച് ഏതാനും മിനിറ്റുകൾക്ക് ശേഷം മേയ് ഏഴിന് പുലർച്ചെ 1.51ന് ആണ് എക്സിൽ ലോഗോ ആദ്യമായി പോസ്റ്റ് ചെയ്തത്.
പിന്നീട് സോഷ്യൽ മീഡിയ ഈ ലോഗോ ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.