ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യു.എഫ്.ഐ) അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണത്തിൽ ഗുസ്തി താരങ്ങളുമായി കേന്ദ്ര കായിക മന്ത്രി ഇന്ന് ചർച്ച നടത്തും. വ്യാഴാഴ്ച കേന്ദ്ര കായിക മന്ത്രാലയം പ്രതിഷേധക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. പ്രശ്നപരിഹാരം കാണുന്നതിന്റെ ഭാഗമായാണ് കായിക മന്ത്രിയുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.
ബ്രിജ് ഭൂഷൺ ശരൺ സിങ് ഇന്ന് 12 മണിക്ക് മാധ്യമങ്ങളെ കാണും. ഉത്തർപ്രദേശ് ഗോണ്ട ജില്ലയിലെ നവാബ്ഗഞ്ച് ഗുസ്തി പരിശീലന കേന്ദ്രത്തിലാണ് വാർത്താസമ്മേളനം നടക്കുക.
അതേസമയം, ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് ഡൽഹി ജന്തർമന്തറിൽ ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. സർക്കാറിന്റെ ഭാഗത്തുനിന്നും തൃപ്തികരമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് താരങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബ്രിജ് ശരണ്‍ സിങ്ങിനെ നീക്കം ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്യുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് പിറകോട്ടില്ലെന്നാണ് സമരക്കാർ പറയുന്നത്. ഗുസ്തിതാരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ട് ഇന്നലെ ജന്തർമന്തറിലെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചതിന് പിറകെയാണ് കേന്ദ്രസർക്കാർ ചർച്ചക്ക് വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.