തുരങ്കത്തിൽ രക്ഷകരായത് ഹിന്ദുക്കളും മുസ്‍ലിംകളും ചേർന്ന സംഘം, വിദ്വേഷത്തിന്റെ വിഷം പരത്താതിരിക്കുക -റാറ്റ് മൈനേഴ്സ് സംഘത്തലവൻ

സിൽക്യാര (ഉത്തരകാശി): നിർമാണത്തിലിരിക്കെ ഇടിഞ്ഞുവീണ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിച്ചത് ഹിന്ദുക്കളും മുസ്‍ലിംകളും ചേർന്ന സംഘമാണെന്നും രാജ്യത്തിന് വേണ്ടി പൂർണമായി സമർപ്പിക്കാൻ ഞങ്ങളെല്ലാവരും ആഗ്രഹിക്കുന്നുവെന്നും ‘റാറ്റ്ഹോൾ മൈനേഴ്സ്’ ടീം ലീഡർ വകീൽ ഹസൻ.

തന്റെ സംഘത്തിലെ വൈവിധ്യത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം, നമ്മൾ സൗഹാർദത്തോടെ ജീവിക്കണമെന്നും വിദ്വേഷത്തിന്റെ വിഷം പരത്തരുതെന്നും ഉണർത്തി.

‘ഞങ്ങളുടെ സംഘത്തിൽ ഹിന്ദുക്കളും മുസ്‍ലിംകളുമുണ്ട്. 41 ജീവനുകൾ രക്ഷിക്കാൻ ഞങ്ങൾ കഠിനമായി പ്രയത്നിച്ചു. അവർക്കൊന്നും ഇത് ഒറ്റക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല, ഇതാണ് ഞാൻ എല്ലാവർക്കും നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം. നമ്മൾ സൗഹാർദത്തോടെ ജീവിക്കണം, വിദ്വേഷത്തിന്റെ വിഷം പരത്തരുത്. 100 ശതമാനം രാജ്യത്തിന് വേണ്ടി സമർപ്പിക്കാൻ ഞങ്ങളെല്ലാവരും ആഗ്രഹിക്കുന്നു... ദയവായി എന്റെ സന്ദേശം എല്ലാവരിലും എത്തിക്കുക’ -വകീൽ ഹസൻ പറഞ്ഞു.

‘ഇവിടെ ജീവൻ അപകടത്തിലായിരുന്നു. 140 കോടിയിലധികം ആളുകൾക്കൊപ്പം ലോകമെമ്പാടും ഞങ്ങളിൽ വിശ്വാസമർപ്പിച്ചു. ഇത് സമ്മർദമുണ്ടാക്കിയതിനൊപ്പം ഞങ്ങളത് പൂർത്തീകരിക്കണമെന്ന പ്രചോദനവും നൽകി. പരാജയപ്പെടാനോ അലസതക്കോ തളർച്ചക്കോ ഇവിടെ ഇടമുണ്ടായിരുന്നില്ല... 12-15 മീറ്ററോളം കുഴിക്കാൻ ഞങ്ങൾക്ക് ഏകദേശം 26-27 മണിക്കൂറാണ് വേണ്ടിവന്നത്. സാധാരണ, ഇതേ തരത്തിലുള്ള മണ്ണും ജോലി സാഹചര്യങ്ങളും ആണെങ്കിൽ ഞങ്ങൾ 10-15 ദിവസം എടുത്തായിരിക്കും പൂർത്തിയാക്കുക. എന്നാൽ, ഇവിടെ ഞങ്ങൾ ജോലി ചെയ്യുക മാത്രമായിരുന്നില്ല, ജീവൻ രക്ഷിക്കുക കൂടിയായിരുന്നു. ഈ ജോലിക്ക് ഞങ്ങൾക്ക് പ്രതിഫലം ആവശ്യമില്ല. ഞങ്ങൾക്ക് ഇത് ജോലിയായിരുന്നില്ല, മറിച്ച് 41 ജീവൻ രക്ഷിക്കാനുള്ള ഒരു ദൗത്യമായിരുന്നു’ -അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന റോക്ക് വെൽ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് വകീൽ ഹസൻ. 12 പേരടങ്ങുന്ന സംഘത്തിൽ ആറുപേർ ഡൽഹിക്കാരും ആറുപേർ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽനിന്നുള്ളവരുമാണ്. വകീൽ ഹസന് പുറമെ മുന്ന ഖുറൈശി, നസീം മാലിക്, മോനു കുമാർ, സൗരഭ്, ജതിൻ കുമാർ, അങ്കുർ, നാസിൽ ഖാൻ, ദേവേന്ദ്ര, ഫിറോസ് ഖുറൈശി, റാഷിദ് അൻസാരി, ഇർഷാദ് അൻസാരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. എല്ലാവരും 20നും 45നും ഇടയിൽ പ്രായമുള്ളവരാണ്.

തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനാവാതെ രാജ്യം ദിവസങ്ങളോളം പകച്ചുനിന്നപ്പോൾ അവസാനം രക്ഷകരുടെ വേഷമിട്ടെത്തിയവരായിരുന്നു വകീൽ ഹസന്റെ നേതൃത്വത്തിലുള്ള ‘റാറ്റ്ഹോൾ മൈനേഴ്സ്’ എന്നറിയപ്പെടുന്ന സംഘം. ദുർഘട വഴികളിൽ എലികളെ പോലെ തുരക്കുന്ന ഇവരെ, അമേരിക്കൻ ഓഗർ യന്ത്രത്തെ കൈക്കരുത്തും കരവിരുതും കൊണ്ട് തോൽപിച്ചവരായാണ് ഇനി ലോകം അടയാളപ്പെടുത്തുക. രക്ഷാദൗത്യത്തിന് വഴിവെട്ടാൻ കൊണ്ടുവന്ന് നിരന്തരം വഴിമുടക്കിയായി മാറിയ ഓഗർ മെഷീൻ സ്പൈറൽ ബ്ലേഡിന് മൂന്നുദിവസമായി ചെയ്യാനാവാത്തതാണ് 2.6 അടി വ്യാസമുള്ള കുഴലിനകത്ത് കയറി സംഘം കേവലം 36 മണിക്കൂർ കൊണ്ട് സാധിച്ചെടുത്തത്. കുടിവെള്ള പൈപ്പ് ലൈനുകളും അഴുക്കുചാലുകളുമെല്ലാം വൃത്തിയാക്കിയെടുക്കുന്ന ജോലി ചെയ്യുന്ന ഇവർ രക്ഷാദൗത്യം വിജയത്തിലെത്തിച്ചതോടെ രാജ്യത്തിന്റെ ഹീറോകളായിരിക്കുകയാണ്. 

Tags:    
News Summary - The rescuers in the tunnel were a group of Hindus and Muslims, don't spread the poison of hatred - Rat Miners gang leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.