ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ബസിന് പിന്നില്‍ ടിപ്പര്‍ ഇടിച്ചുകയറി മരിച്ചവരുടെ എണ്ണം 24 ആയി. പത്ത് മാസം പ്രായമായ കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടും. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് ബസ്സിനെ ടിപ്പര്‍ ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർ മരണപ്പെട്ടു.
തണ്ടൂർ ഡിപ്പോയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ്സില്‍ 70 പേരാണ് ഉണ്ടായിരുന്നത്. എതിർദിശയിൽ നിന്ന് ചരക്കുമായി വരികയായിരുന്ന ലോറി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയിലുണ്ടായിരുന്ന മെറ്റൽ ബസിനകത്തേക്ക് കയറി. നിരവധി പേർ ബസിനടിയിൽ കുടുങ്ങിക്കിടക്കുയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസ്സില്‍ ഉണ്ടായിരുന്ന പലരും റോഡിലേക്ക് തെറിച്ചുവീഴുകയും നിരവധി പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയും ചെയ്തു. അപകടത്തിൽ തലകീഴായി മറിഞ്ഞ ലോറി ജെ.സി.ബി ഉപയോഗിച്ചാണ് എടുത്ത് മാറ്റിയത്. തുടർന്ന് പരിക്കേറ്റവരെ ചെവല്ല സർക്കാർ ആശുപത്രിയിലേക്കും ഗുരുതരാവസ്ഥയിലുള്ളവരെ ഹൈദരാബാദിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇതിനിടെ പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിദ്യാർഥികളടക്കം നിരവധി പേർ ബസിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തെത്തുടർന്ന് ഹൈദരാബാദ്-ബിജാപൂർ ഹൈവേയിൽ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ വഴി തിരിച്ചുവിട്ടതായി പൊലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം ഉള്‍പ്പടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വാഹനാപകടത്തില്‍ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുരിതബാധിതര്‍ക്ക് സാധ്യമായ സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.