ന്യൂഡൽഹി: അരാവലി മലനിരകളുമായി ബന്ധപ്പെട്ട പ്രധാന വിഷയത്തിൽ കോടതിക്ക് തൃപ്തികരമായ റിപ്പോർട്ട് ലഭിക്കുന്നതുവരെ ഒരിഞ്ച് ഭൂമിയുടെ കാര്യത്തിൽപോലും അനുമതി നൽകില്ലെന്ന് സുപ്രീംകോടതി. ഹരിയാന സർക്കാറിന്റെ നിർദിഷ്ട അരാവലി സഫാരി പദ്ധതിക്ക് അനുമതിക്കായുള്ള അപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ചാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
അരാവലി മലനിരകളുടെ നിർവചനം എന്താണെന്ന വിഷയത്തിൽ കോടതി നിലപാട് എടുക്കുന്നതുവരെ പദ്ധതിക്ക് അനുമതി നൽകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോലി എന്നിവരും അടങ്ങുന്ന ബെഞ്ച് വിശദീകരിച്ചു. ഗുരുഗ്രാം, നൂഹ് ജില്ലകളിൽ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പുതുക്കിയ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) കോടതി നിയോഗിച്ച കേന്ദ്ര ഉന്നതാധികാര സമിതിക്ക് സമർപ്പിക്കാൻ ഹരിയാന സർക്കാർ അനുമതി തേടിയപ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
പദ്ധതിയുടെ വിസ്തീർണം ആദ്യം നിശ്ചയിച്ച 10,000 ഏക്കറിൽനിന്ന് 3300 ഏക്കറായി കുറച്ചാണ് വിശദമായ പദ്ധതി റിപ്പോർട്ട് പുതുക്കിയതെന്നും, കമ്മിറ്റിക്ക് സമർപ്പിക്കാൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഈ ഘട്ടത്തിൽ യാതൊന്നും അനുവദിക്കില്ലെന്നും അത് ദൃഢനിശ്ചയം ചെയ്തതാണെന്നും സുപ്രീംകോടതി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.