തേജസ്വി യാദവ്
പട്ന: അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് പിന്നാലെ സംസ്ഥാനത്തെ ബി.ജെ.പി ഓഫീസുകൾക്കും എം.എം.എൽമാർക്കും കേന്ദ്ര സേനയുടെ സുരക്ഷ നൽകിയതിനെതിരെ രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്തെ പൊലീസ് സേനയിൽ വിശ്വാസമില്ലാത്തതാണോ നടപടിക്ക് പിന്നിലെന്ന് തേജസ്വി യാദവ് ചോദിച്ചു.
ബി.ജെ.പിക്ക് ബിഹാറിലെ അവരുടെ ഡബൾ എഞ്ചിൻ സർക്കാരിൽ വിശ്വാസമില്ലെന്നും അധികാരത്തിന് വേണ്ടി മാത്രമാണ് അവർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജെ.ഡി.യു സഖ്യത്തിൽ തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി ഓഫീസുകളിലെ സുരക്ഷക്ക് വേണ്ടി കേന്ദ്ര സേനയെ ചുമതലപ്പെടുത്തുന്നത് സംസ്ഥാന പൊലീസ് സേനയുടെ കഴിവ്കേട് കൊണ്ടാണോയെന്ന് സർക്കാർ മറുപടി നൽകണമെന്ന് തേജസ്വി യാദവ് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ വലിയ പ്രതിഷേധങ്ങൾക്കാണ് ബിഹാർ സാക്ഷ്യം വഹിച്ചത്. പ്രക്ഷോപക്കാർ ട്രെയിനുകൾ അഗ്നിക്കിരയാക്കുകയും ബി.ജെ.പി നേതാക്കളുടെ വീടുകളും ഓഫീസുകളും ആക്രമിക്കുകയും ചെയ്തു. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാളിന്‍റെയും ഉപമുഖ്യമന്ത്രി രേണു ദേവിയുടെയും വീടുകൾ അക്രമികൾ അടിച്ച് തകർത്തു.
ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ രണ്ട് എം.പിമാർക്കും എട്ട് എം.എൽ.എമാർക്കും കേന്ദ്ര സർക്കാർ വൈ കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാർ സ്ഥിതിഗതികൾ കൈകാര്യം ചെയ്ത രീതിയിൽ പാർട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് ബി.ജെ.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.