'ഡി.എം.കെയുടെ കാരുണ്യത്തിലാണ് മുന്നോട്ടുനീങ്ങുന്നത്, അഞ്ച് വർഷം പൂർത്തിയാക്കില്ല'; വിജയ് സർക്കാറിനെ കടന്നാക്രമിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കും ടി.വി.കെ സർക്കാരിനുമെതിരെ രൂക്ഷമായ ആക്രമണവുമയി മുൻമുഖ്യമന്ത്രിയും ഡി.എം.കെ മേധാവിയുമായ എം.കെ സ്റ്റാലിൻ. തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കില്ലെന്നും ഡി.എം.കെയുടെ കാരുണ്യത്തിലാണ് അവർ മുന്നോട്ടുപോവുന്നതെന്നും സ്റ്റാലിൻ അവകാശപ്പെട്ടു.

അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഒരു രാഷ്ട്രീയ തരംഗമല്ല, മറിച്ച് ഒരു "സിനിമാ സുനാമി" യാണ് എന്ന് സ്റ്റാലിൻ പറഞ്ഞു. പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു സ്റ്റാലിൻ. രാഷ്ട്രീയ ബോധ്യത്തേക്കാൾ, ഒരു ജനപ്രിയ സിനിമാതാരത്തോടുള്ള ആവേശം കൊണ്ടാണ് വോട്ടർമാർ വിജയിയെ പിന്തുണച്ചതെന്ന് അദ്ദേഹം പറഞ്ഞു. "തങ്ങളുടെ പ്രിയപ്പെട്ട നടൻ ഒരു പാർട്ടി ആരംഭിച്ചതിനാൽ ആളുകൾ ആവേശത്തോടെ വോട്ട് ചെയ്തു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ, ഈ കളിപ്പാട്ടത്തോടുള്ള താൽപര്യം അവർക്ക് നഷ്ടപ്പെടും. ഒരു കുട്ടി അമ്മയെ തിരയുന്ന പോലെ, വോട്ടർമാർ ഒടുവിൽ ഡി.എം.കെയെ വീണ്ടും തിരയും" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിക്ക് സ്വന്തമായി 118 സീറ്റുകളുടെ ഭൂരിപക്ഷം മറികടക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി."അവർക്ക് ഭൂരിപക്ഷം പോലും നേടാൻ കഴിഞ്ഞില്ല. ഇന്ന് നമ്മുടെ കാരുണ്യം കൊണ്ടാണ് സർക്കാർ നിലനിൽക്കുന്നത്. എപ്പോൾ വേണമെങ്കിലും, ഏത് ദിവസവും, അത് വീഴാം," സ്റ്റാലിൻ പറഞ്ഞു. എ.ഐ.എ.ഡി.എം.കെയെ പിളർത്താൻ ശ്രമങ്ങൾ നടന്നെങ്കിലും പരാജയപ്പെട്ടു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം അസ്ഥിരമായി തുടരുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടികൾ, വിടുതലൈ ചിരുതൈഗൽ കച്ചി (വി.സി.കെ), ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് (ഐ.യു.എം.എൽ) തുടങ്ങിയ പാർട്ടികൾ തുടക്കത്തിൽ ടി.വി.കെ സർക്കാരിന് പുറത്തുനിന്നുള്ള പിന്തുണ മാത്രമേ നൽകിയിരുന്നുള്ളൂ. പിന്നീട് മന്ത്രിസഭയിൽ ചേർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ കാത്തിരുന്ന് കാണും. തീർച്ചയായും, ഈ സർക്കാർ അഞ്ച് വർഷം നീണ്ടുനിൽക്കില്ല," സ്റ്റാലിൻ പറഞ്ഞു.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ, വിജയിയുടെ ടി.വി.കെ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാൽ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ഡി.എം.കെ സഖ്യ ക്ഷികളായ അഞ്ച് സീറ്റ്നേടിയ കോൺഗ്രസ്, രണ്ടു സീറ്റുകൾ വീതം നേടിയ സി.പി.ഐ. സി.പി.എം, വി.സി.കെ, മുസ്‍ലിം ലീഗ് എന്നിവയുടെ പിന്തുണയോടെയാണ് സര്‍ക്കാർ രൂപീകരിച്ചത്. സ്റ്റാലിനുമായി ചര്‍ച്ച നടത്തിയതിനുശേഷമായിരുന്നു കോൺഗ്രസ് ഇതര കക്ഷികൾ ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ചത്.

Tags:    
News Summary - Tamil Nadu govt running on DMK's mercy: MK Stalin says Vijay wave won't last long

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.