തിരുവനന്തപുരം: പാകിസ്താനുമായി ചർച്ചയ്ക്കുള്ള വാതിലുകൾ തുറന്നിടണമെന്ന ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുടെ പ്രസ്താവനയെ പിന്തുണച്ച് മോഹൻ ഭാഗവത് രംഗത്തെത്തി. അയൽരാജ്യത്തെ ജനങ്ങളെ ഉദ്ദേശിച്ചാണ് ഹൊസബാളെ അങ്ങനെ പറഞ്ഞതെന്ന് ഭാഗവത് വിശദീകരിച്ചു. ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കഴിഞ്ഞ മേയിൽ പി.ടി.ഐ വീഡിയോസിന് നൽകിയ അഭിമുഖത്തിൽ ഹൊസബാലെ നടത്തിയ പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താൻ എന്ന രാജ്യത്തോടുള്ള നിലപാടിൽ ആർ.എസ്.എസ് കേന്ദ്ര സർക്കാറിന്റെ നയങ്ങളെയാണ് പിന്തുടരുന്നതെന്ന് ഭാഗവത് വ്യക്തമാക്കി.
ഭാരതത്തിന്റെ വിഭജനം തെറ്റായിരുന്നുവെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ പാകിസ്താനിലുണ്ട്. അവിടെയുള്ള പല മാധ്യമപ്രവർത്തകരും ആർ.എസ്.എസിനെയും അതിന്റെ പ്രവർത്തനങ്ങളെയും പ്രശംസിക്കുന്നുമുണ്ട്. പാക് വിരുദ്ധതയും ദ്വിരാഷ്ട്ര സിദ്ധാന്തത്തോടുള്ള എതിർപ്പും അവിടെ ശക്തമാണ്. ഒരുമിച്ച് ജീവിക്കുന്നതായിരുന്നു നല്ലതെന്ന് അവർ കരുതുന്നതെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
ഭാവിയിൽ പാകിസ്താനെ ഇന്ത്യ പൂർണ്ണമായി പരാജയപ്പെടുത്തുകയാണെങ്കിൽ, അവിടുത്തെ ജനങ്ങളെ ഭാരതത്തിന്റെ ഭാഗമാക്കുകയോ അല്ലെങ്കിൽ അവർക്ക് ആ രാജ്യത്ത് തന്നെ സമാധാനത്തോടെ ജീവിക്കാൻ കഴിയുകയോ വേണം. ഇതിനായി ചർച്ചകളുടെ വാതിലുകൾ എപ്പോഴും തുറന്നിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മൾ ഹിറ്റ്ലറെപ്പോലെയല്ല. അത് നമ്മുടെ സ്വഭാവമോ രീതിയോ അല്ല. അതിനാൽ ചില വാതിലുകൾ നമ്മൾ തുറന്നിടേണ്ടതുണ്ട്. അനീതിയെയും സ്വേച്ഛാധിപത്യത്തെയും നാം അടിച്ചമർത്തണം, എന്നാൽ നല്ലതിനെ സംരക്ഷിക്കണമെന്നും ഭാഗവത് യോഗത്തിൽ വ്യക്തമാക്കി. ഏതെങ്കിലും വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ആർ.എസ്.എസിന് സ്വന്തമായി വിദേശനയമില്ലെന്നും കേന്ദ്ര സർക്കാറിന്റെ നിലപാടാണ് സംഘടന പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദത്തെ നിരന്തരം പിന്തുണയ്ക്കുന്ന പാകിസ്താനോട് ഇന്ത്യ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന ചോദ്യത്തിനായിരുന്നു പി.ടി.ഐ അഭിമുഖത്തിൽ ഹൊസബാലെയുടെ മറുപടി. രാജ്യത്തിന്റെ സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം, അധികാരത്തിലുള്ള സർക്കാർ അത് ഉറപ്പുവരുത്തുകയും വേണം. എന്നാൽ അതേസമയം, നമ്മൾ വാതിലുകൾ കൊട്ടിയടക്കേണ്ടതില്ല. അവരുമായി ചർച്ചയ്ക്ക് നാം എപ്പോഴും തയ്യാറായിരിക്കണം എന്നായിരുന്നു ഹൊസബാലെ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.