ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെ കർഷകരെയും വിദ്യാർഥികളെയും യുവാക്കളെയും ഒരുമിച്ച് നിർത്താൻ കർഷക നേതാവ് രാകേഷ് ടികായത്തുമായി കൂടിക്കാഴ്ച നടത്തി സി.ജെ.പി. അശുതോഷ് റാങ്കയുടെ നേതൃത്വത്തിലുള്ള സി.ജെ.പി പ്രതിനിധി സംഘമാണ് ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.യു) നേതാക്കളോടൊപ്പം ടികായത്തിനെ സന്ദർശിച്ചത്. കേന്ദ്ര സർക്കാറിനെതിരെയുള്ള സംയുക്ത പ്രതിഷേധ സമരങ്ങൾ യോഗത്തിൽ ചർച്ചയായി. കർഷകരും വിദ്യാർഥികളും യുവാക്കളും ഒന്നിച്ചുനിന്ന് മോദി സർക്കാറിന്റെ നയങ്ങൾക്കെതിരെ സമരം ചെയ്യുമെന്ന് കൂടിക്കാഴ്ചക്കുശേഷം അശുതോഷ് റാങ്ക വ്യക്തമാക്കി.
വിദ്യാർഥി പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകിയ ഉറപ്പുകൾ പൂർണമായി പാലിക്കപ്പെട്ടിട്ടില്ലെന്ന് സി.ജെ.പി ആരോപിച്ചു. ബിഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും രാജസ്ഥാനിൽ ഇപ്പോഴും എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും പാർട്ടി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ ടികായത്തിന്റെ പിന്തുണ തേടിയ സി.ജെ.പി, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കർഷക-യുവജന സംഘടനകളെ ഏകോപിപ്പിച്ച് രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി.
നേരത്തെ ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരത്തിന് രാകേഷ് ടികായത്ത് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.