കാബൂൾ: ഇന്ത്യയുമായി ക്രിയാത്മ ബന്ധം സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് താലിബാൻ. ആദ്യമായാണ് താലിബാൻ ഇത്തരമൊരു താൽപര്യം പ്രകടിപ്പിക്കുന്നത്. അഫ്ഗാനിസ്താനുമായുള്ള ഇന്ത്യയുടെ സഹകരണബന്ധത്തെയും താലിബാൻ സ്വാഗതം ചെയ്തു.
‘‘ഇന്ത്യയെ പോലുള്ള അയൽ രാജ്യങ്ങളുമായി, ഇരു രാജ്യങ്ങളുടെയും ദേശീയ താൽപര്യം സംരക്ഷിച്ചു കൊണ്ട് പരസ്പര ബഹുമാനത്തിലും അടിസ്ഥാനമായ ബന്ധം നിലനിലർത്താനാണ് ആഗ്രഹിക്കുന്നത്. അതോടൊപ്പം, അഫ്ഗാനിസ്താെൻറ പുനസംഘടനക്ക് ഇന്ത്യ നൽകുന്ന പിന്തുണയും സഹകരണവും സ്വാഗതം ചെയ്യുന്നു’’- ഖത്തറിലെ താലിബാൻ വക്താവ് സുഹൈൽ ശഹീൻ പറഞ്ഞു.
‘‘അധിനിവേശത്തിൽ നിന്ന് അഫ്ഗാനിസ്താനെ മോചിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിലുപരി മറ്റ് അജണ്ടകളൊന്നും ഞങ്ങൾക്കില്ല.’’-അദ്ദേഹം വ്യക്തമാക്കി. അഫ്ഗാൻ-താലിബാൻ സമാധാനശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച യു.എസ് പ്രതിനിധി സൽമായ് ഖലിൽസാദിെൻറ ഇന്ത്യ സന്ദർശനത്തിനു പിന്നാലെയാണ് താലിബാെൻറ പ്രതികരണം.
അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ തേടിയാണ് ഖലിൽസാദ് ന്യൂഡൽഹിയിലെത്തിയത്. താലിബാനുമായി നേരിട്ട് ചർച്ച നടത്താൻ ഇന്ത്യക്ക് സാധിക്കുമെന്നാണ് ഖലിൽസാദ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും സമാധാന ശ്രമങ്ങൾക്ക് പൂർണപിന്തുണ അറിയിക്കുകയും ചെയ്തു.
അടുത്തിടെ കാബൂളിലെ ഗുരുദ്വാരക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഇന്ത്യക്കാരനും 25 സിഖുകാരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. പിന്നാലെ അഫ്ഗാനിലെ വർധിക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യ ആശങ്കയറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.