അഭിജിത് ദീപ്‌കെ

'മന്ത്രിമാരുടെ വീട്ടിലെ വളർത്തുനായകൾക്ക് ഇതിലും സൗകര്യങ്ങൾ ഉണ്ട്'; മഹാരാഷ്ട്രയിലെ സ്കൂളുകളുടെ ശോച്യാവസ്ഥയിൽ സർക്കാരിനെതിരെ അഭിജിത് ദീപ്‌കെ

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകൾ നേരിടുന്ന ശോച്യാവസ്ഥയ്ക്കെതിരെയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കെതിരെയും സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കൺവീനർ അഭിജിത് ദീപ്‌കെ. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ മൃഗങ്ങളേക്കാൾ മോശമായ അവസ്ഥയിലാണ് കഴിയുന്നതെന്നും മന്ത്രിമാരുടെ വളർത്തുനായ്ക്കൾക്ക് പോലും കുട്ടികളേക്കാൾ മികച്ച സൗകര്യങ്ങളാണ് ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയുടെ രാജിയും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ സ്കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിജെപി ആരംഭിച്ച 'സ്കൂൾ ഠീക് കരോ' പ്രചാരണത്തിന്റെ ഭാഗമായി ലാത്തൂരിലെ ഔസ താലൂക്കിലുള്ള ഉജനി ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശിച്ച ശേഷമായിരുന്നു ദീപ്‌കെയുടെ പ്രതികരണം. സ്കൂളുകളിൽ ചോർന്നൊലിക്കുന്ന മേൽക്കൂരകൾ, ആവശ്യത്തിന് ബെഞ്ചുകളോ ശൗചാലയങ്ങളോ ഇല്ലാത്ത സാഹചര്യം, സുരക്ഷിതമായ വഴികളുടെ അഭാവം എന്നിവ ചൂണ്ടിക്കാട്ടിയ അദ്ദേഹം, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും മന്ത്രിമാരും ഇതിന് മറുപടി നൽകാൻ ബാധ്യസ്ഥരാണെന്നും പറഞ്ഞു.

പാവപ്പെട്ട വിദ്യാർഥികൾ അനുഭവിക്കുന്ന യഥാർത്ഥ പ്രയാസങ്ങൾ തിരിച്ചറിയാൻ മന്ത്രിമാരും എംഎൽഎമാരും തങ്ങളുടെ സ്വന്തം മക്കളെ ഒരു ദിവസമെങ്കിലും ഇത്തരം സർക്കാർ സ്കൂളുകളിലേക്ക് അയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലിരുന്നിട്ടും സ്കൂളുകളിലെ അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ സർക്കാർ തങ്ങളുടെ നേട്ടങ്ങൾ എന്താണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

സ്കൂളുകൾക്കരികിൽ മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നതും കുട്ടികൾ പാമ്പുകടിയേറ്റു മരിക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളും ഭരണകൂടത്തിന്റെ വലിയ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയ ദീപ്‌കെ, വിദ്യാഭ്യാസത്തിനാണ് ജനങ്ങൾ മുൻഗണന നൽകേണ്ടതെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കായി ജാതി-മത ചിഹ്നങ്ങൾ ഉയർത്തുന്നതിനേക്കാൾ സ്വന്തം കുട്ടികളുടെ ഭാവിക്കായി ശബ്ദമുയർത്താൻ പൊതുജനങ്ങൾ മുന്നോട്ട് വരണമെന്നും ആഹ്വാനം ചെയ്തു.

Tags:    
News Summary - 'Ministers' Dogs Get Better Facilities': CJP's Abhijeet Dipke Slams Maharashtra Govt Over School Conditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.