പശ്ചിമ ബംഗാൾ: പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 1988-ലെ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 105 വയസ്സുകാരനായ റസിക് ചന്ദ്ര മണ്ഡലിന് സുപ്രീംകോടതിയുടെ ഇളവ്. പ്രതിയുടെ വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളും ഉയർന്ന പ്രായവും പരിഗണിച്ചാണ് കോടതി ശിക്ഷ ഇളവ് ചെയ്ത് കേസ് അവസാനിപ്പിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജിക്കാരൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ബെഞ്ച് ആദ്യം തന്നെ അഭിഭാഷകനോട് അന്വേഷിച്ചു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും എന്നാൽ കടുത്ത ആരോഗ്യപ്രശ്നങ്ങളും അവശതകളും മൂലം ചലിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് പ്രായവും ശാരീരികാവസ്ഥയും മാനിച്ച് അദ്ദേഹത്തെ ഇനിയും ജയിലിൽ അടക്കുന്നത് ശരിയല്ലെന്ന് നിരീക്ഷിച്ചുകൊണ്ട് കോടതി സ്ഥിരമായ മോചനം അനുവദിച്ചത്.
പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ 1988 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ മൂന്ന് മക്കൾക്കും മറ്റ് രണ്ടുപേർക്കുമൊപ്പം കൊലക്കേസിൽ പ്രതിയാക്കപ്പെട്ട റസിക് ചന്ദ്രയെ 1994-ൽ മാൾഡ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പിന്നീട് കൽക്കട്ട ഹൈക്കോടതിയും സുപ്രീം കോടതിയും അദ്ദേഹത്തിന്റെ അപ്പീലുകൾ തള്ളിയിരുന്നു. തടവിലിരിക്കെ വാർദ്ധക്യസഹജമായ അസുഖങ്ങൾ കൂടിയതോടെ തനിക്ക് 99 വയസ്സുള്ളപ്പോൾ 2020-ൽ അദ്ദേഹം മുൻകാലങ്ങളിൽ ശിക്ഷാ ഇളവിനായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് 2024 നവംബറിൽ ആരോഗ്യനില മോശമായതിനെത്തുടർന്ന് സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ മാസം ഹരജി പരിഗണിച്ച കോടതി അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയും പ്രായവും കണക്കിലെടുത്ത് ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തുകയായിരുന്നു. ശേഷിക്കുന്ന ശിക്ഷ പൂർണമായും ഒഴിവാക്കിക്കൊണ്ട് ഇനി അദ്ദേഹത്തെ തിരികെ ജയിലിൽ അടക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.