ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ കാലത്ത് റദ്ദാക്കപ്പെട്ട, യു.പി.എ സർക്കാറിന്റെ കാലത്ത് ആരംഭിച്ച മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പ്രശംസിച്ച് സുപ്രീംകോടതി. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി സൗജന്യ പദ്ധതിയോ ഗ്രാമീണ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതോ അല്ലെന്ന് കോടതി വ്യക്തമാക്കി.
പദ്ധതിപ്രകാരം നൽകാനുള്ള വേതനവും നഷ്ടപരിഹാരവും നൽകാൻ സർക്കാറിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് അരുണ റോയ് നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ റദ്ദാക്കിയ പദ്ധതിയെ കോടതി പ്രശംസിച്ചത്. ഗ്രാമീണ തൊഴിലിന്റെ നിയമപരമായ ഉറപ്പിനെ ഭരണഘടനയുടെ 21ാം അനുച്ഛേദപ്രകാരമുള്ള മൗലികാവകാശമായി ഉയർത്തണമെന്ന് അരുണ റോയിക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ കോടതിയോട് ആവശ്യപ്പെട്ടു.
രണ്ടു പതിറ്റാണ്ട് പഴക്കമുള്ള മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കി പകരം വിബി ജി റാം ജി ബിൽ കഴിഞ്ഞ ഡിസംബറിലാണ് സർക്കാർ പാസാക്കിയത്. പുതിയ പദ്ധതിക്ക് കീഴിലുള്ള തൊഴിൽ സൃഷ്ടിയിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ പുറത്തുവന്നിരുന്നു. ജൂലൈയിൽ പ്രതിവർഷ വളർച്ചയിൽ 49.94 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.