മൊബൈൽ ട്രൂകോളർ ആപ്പിനെതിരെ നൽകിയ പൊതുതാൽപര്യ ഹരജി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. വ്യക്തിയുടെ അനുമതി ഇല്ലാതെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് അങ്കിത് സേതി പൊതുതാൽപര്യ ഹരജി നൽകിയത്.
എന്നാൽ, ഇത്തരത്തിലുള്ള ആപ്പുകളൊക്കെ നിരോധിക്കൽ കോടതിയുടെ ജോലിയാണോയെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് ജസ്റ്റിസ് എസ് രവീന്ദ്ര ബട്ട് എന്നിവരടങ്ങുന്ന ബെഞ്ച് തിരിച്ചുചോദിച്ചു. ഇത്തരം ആപ്പുകൾക്കെതിരായ എത്ര ഹരജികൾ കേൾക്കേണ്ടിവരുമെന്നും കോടതി ചോദിച്ചു.
ട്രൂകാളർ ആപ്പ് ഉപയോഗിക്കാത്ത ആളുകളുടെ വ്യക്തിവിവരങ്ങൾ കൂടി ഈ ആപ്പ് കവരുന്നുണ്ടെന്ന് ഹരജിക്കാർ ചൂണ്ടികാട്ടി. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഗുരുതരമായ പ്രശ്നമാണിതെന്നും സേതി ചൂണ്ടികാട്ടി.
എന്നാൽ, ഇത്തരം ആപ്പുകൾ നിരോധിക്കൽ തങ്ങളുടെ ജോലിയല്ലെന്ന് കോടതി തീർത്തു പറഞ്ഞു. പരമോന്നത കോടതി ഇടപെടാൻ അനുയോജ്യമായ കേസല്ല ഇതെന്നും കോടതി ചൂണ്ടികാട്ടി. അതോടെ ഹരജി പിൻവലിക്കാൻ ഹരജിക്കാർ തയാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.