ഗണേഷ് ഗൗഡ
മംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ കോൺഗ്രസ് പ്രവർത്തകനും സഖരായപട്ടണ ഗ്രാമപഞ്ചായത്ത് അംഗവുമായ ഗണേഷ് ഗൗഡയെ (38) വെട്ടിക്കൊന്നു. വെള്ളിയാഴ്ച രാത്രി ബാനറിനെച്ചൊല്ലിയുണ്ടായ സംഘർഷത്തെത്തുടർന്ന് എട്ടംഗ സംഘമാണ് ഗണേഷ് ഗൗഡയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ച് ബി.ജെ.പി, ബജ്‌റങ്ദൾ പ്രവർത്തകരെ സഖരായപട്ടണ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ സഞ്ജയ്, ഭൂഷൺ, മിഥുൻ എന്നിവർ ബി.ജെ.പിയുടെ അറിയപ്പെടുന്ന പ്രവർത്തകരാണ്.
രണ്ട് ദിവസം മുമ്പ് കടൂർ താലൂക്കിലെ സഖരായപട്ടണയിൽ ദത്ത ജയന്തി ആചരിക്കുന്നതിനുള്ള ബാനറുമായി ബന്ധപ്പെട്ട് രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി ഗ്രാമത്തിലെ ഒരു ബാറിന് സമീപം തർക്കം തുടരുകയും അത് ഏറ്റുമുട്ടലിലേക്ക് നീങ്ങുകയുമായിരുന്നു. തൊട്ടുപിന്നാലെ രാത്രി പത്തരയോടെ മോട്ടോർ സൈക്കിളുകളിലെത്തിയ എട്ട് പേരടങ്ങുന്ന സംഘം കൽമുരുഡേശ്വര മഠം റോഡിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ഗൗഡയെ തടഞ്ഞുനിർത്തി മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ ഗൗഡ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ പ്രതികളിൽ ഒരാളായ സഞ്ജയ് ചിക്കമഗളൂരു മല്ലേഗൗഡ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. സഖരായപട്ടണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ചിക്കമഗളൂരു പൊലീസ് സൂപ്രണ്ട് വിക്രം ആംതെ പറഞ്ഞു. അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.