ന്യൂഡൽഹി: കോൺഗ്രസ് ലോക്സഭ നേതാവായ അധീർ രഞ്ജൻ ചൗധരിയെ മാറ്റാൻ കോൺഗ്രസ് ഒരുങ്ങുന്നതായി സൂചന. ബംഗാളിൽ നിന്നുള്ള എം.പിയായ അധീറിനെ മാറ്റുന്നത് തൃണമൂൽ കോൺഗ്രസുമായും മമത ബാനർജിയുമായും അടുക്കാനുള്ള നീക്കത്തിന് മുന്നോടിയായെന്നാണ് വിലയിരുത്തൽ.
ബംഗാളിലെ ബഹറംപൂർ ലോക്സഭ എം.പിയായ അധീർ പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷനുമാണ്. മമതക്കെതിരെയും ബംഗാൾ സർക്കാറിനെതിരെയും നിരന്തരം വെടിയുതിർക്കുന്ന അധീറിനെ മാറ്റുന്നതുവഴി മമതയുമായി കൈകോർക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ഇതുവഴി പാർലമെന്‍റിൽ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിന് തൃണമൂൽ പിന്തുണ ലഭിക്കുമെന്നും കോൺഗ്രസ് കരുതുന്നു.
ശശി തരൂരിനെയോ മനീഷ് തിവാരിയെയോ തൽസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് വിലയിരുത്തലുകൾ. പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി തലവൻ കൂടിയായ അധീർ തീപ്പൊരി നേതാവും സോണിയയുടെ വിശ്വസ്തനുമാണ്. എന്നാൽ കോൺഗ്രസിലെ വിമത ഗ്രൂപ്പായ ജി-23ന്‍റെ ഭാഗമാണ് തരൂരും തിവാരിയും. ഇവരിലൊരാളെ പരിഗണിക്കുക വഴി ജി-23 ഗ്രൂപ്പിനെയും അനുനയിപ്പിക്കാനാകുമെന്ന് കോൺഗ്രസ് കരുതുന്നു. മനീഷ് തിവാരിയെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.