ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ പി.സി.സി പ്രസിഡന്റുമാരോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ തുടങ്ങി തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ പി.സി.സി പ്രസിഡന്റുമാരോടാണ് സോണിയ രാജിയാവശ്യപ്പെട്ടത്.
കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയാണ് രാജി ആവശ്യപ്പെട്ട വിവരം അറിയിച്ചത്. പാർട്ടി നേതൃത്വത്തിന്റെ പുനഃസംഘടനക്കായാണ് രാജി ആവശ്യപ്പെട്ടതെന്നാണ് വിശദീകരണം. കോൺഗ്രസിന്റെ പ്രവർത്തകസമിതിയുടെ മാരത്തൺ യോഗം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് പി.സി.സി പ്രസിഡന്റുമാരോട് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രവർത്തകസമിതി യോഗം അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരണമെന്ന് അഭ്യർഥിച്ചിരുന്നു. അതേസമയം, കോൺഗ്രസ് നേതാവ് കപിൽ സിബലിനെതിരെ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. കപിൽ സിബൽ കോൺഗ്രസ് പാരമ്പര്യമുള്ള നേതാവല്ലെന്നായിരുന്നു ഗെഹ്ലോട്ടിന്റെ പ്രസ്താവന. കോൺഗ്രസിന്റെ എ.ബി.സി.ഡി അറിയാത്ത ഒരാളിൽ നിന്നും ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.