ന്യൂഡൽഹി: മദ്യനയ അഴിമതിയിൽ രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രാഹുൽ ഗാന്ധി തെലങ്കാനയിലെ കെ.സി. ആർ അഴിമതിക്കാരനാണെന്ന് പറയുന്നു.
ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാടുള്ള രാഹുൽ ഗാന്ധിക്കെതിരെ തെളിവുകൾ കൈവശമുണ്ടെന്നും സ്മൃതി അവകാശപ്പെട്ടു. 2023 ജൂലൈ രണ്ടിന് തെലങ്കാനയിൽ അദ്ദേഹം പറഞ്ഞത് കെ.സി.ആറും അഴിമതിക്കാരനാണെന്നാണ്. മദ്യനയ അഴിമതിയുണ്ടെന്നും അതിനെ കുറിച്ച് എല്ലാ അന്വേഷണ ഏജൻസികൾക്കും അറിയാമെന്നുമാണ്. ഗോവ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ എ.എ.പി ഉപയോഗിച്ചത് അഴിമതിപ്പണമാണെന്നാണ് അജയ് മാക്കൻ പറഞ്ഞത്. ഇതിൽ ഏതാണ് രാഹുൽ ഗാന്ധിയുടെ ശരിക്കുള്ള മുഖം? ഡൽഹിയിൽ സംസാരിച്ചയാളോ അതോ തെലങ്കാനയിൽ സംസാരിച്ചതോ?-സ്മൃതി ചോദിച്ചു.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതയുടെ കാര്യം കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് അറിയാമെങ്കിലും ഭാരത രാഷ്ട്ര സമിതിക്ക് ബി.ജെ.പിയുമായ അടുത്ത ബന്ധമുള്ളതിനാൽ ഡൽഹി മദ്യ കുംഭകോണത്തിൽ പങ്കുണ്ടെങ്കിലും അവർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും രാഹുൽ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ആരോപിച്ചിരുന്നു.
ഡൽഹി മദ്യ കുംഭകോണത്തിൽ ആം ആദ്മി പാർട്ടിയെ കുറ്റപ്പെടുത്തി കോൺഗ്രസ് ഡൽഹി പൊലീസിന് കത്തെഴുതിയ കാര്യവും സ്മൃതി ഇറാനി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.