ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഹിസ്ബുൽ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടു. ഇതിൽ മുതിർന്ന ഹിസ്ബ് കമാൻഡറും കശ്മീർ സർവകലാശാല അസി. പ്രഫസറുമുണ്ട്. ഷോപിയാൻ ജില്ലയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഏറ്റുമുട്ടലിൽ സാധാരണ പൗരനും മരിച്ചു. ഏറ്റുമുട്ടലിൽ പ്രതിഷേധിച്ചവരും സുരക്ഷസേനയും തമ്മിലുണ്ടായ സംഘർഷത്തിൽ തദ്ദേശീയരായ അഞ്ചുപേർ മരിച്ചു.
ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തെ തുടർന്ന് എത്തിയ സുരക്ഷസേന ബാദിഗാം ഗ്രാമത്തിലെ സെയ്നാപൊര മേഖലയിൽ നടത്തിയ പരിശോധനക്കിടയിലായിരുന്നു ഏറ്റുമുട്ടൽ.മുതിർന്ന ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ സദ്ദാം പാഡർ, കശ്മീർ സർവകലാശാല അസി. പ്രഫസർ മുഹമ്മദ് റാഫി ഭട്ട്, തൗസീഫ് ശൈഖ്, ആദിൽ മാലിക്, ബിലാൽ എന്ന മൗലവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ തലക്ക് വെടിയേറ്റ പ്രദേശവാസി ആസിഫ് അഹ്മദ് മിറിനെ എസ്.എം.എച്ച്.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കശ്മീർ സർവകലാശാല സോഷ്യോളജി വകുപ്പ് അസി. പ്രഫസറും ഗന്ദർബാൽ ജില്ലയിലെ ചുന്ദിന സ്വദേശിയുമായ മുഹമ്മദ് റാഫിയെ വെള്ളിയാഴ്ച മുതൽ കാണാതായിരുന്നു. ഭീകരരോടൊപ്പം ചേർന്നെന്ന് മനസ്സിലാക്കിയശേഷം പലതവണ ഇദ്ദേഹത്തോട് കീഴടങ്ങാൻ ആവശ്യപ്പെെട്ടങ്കിലും വഴങ്ങിയില്ലെന്ന് െഎ.ജി എസ്.പി. പാണി അറിയിച്ചു. അദ്ദേഹത്തിെൻറ കുടുംബത്തെ എത്തിച്ച് കീഴടങ്ങാൻ പ്രേരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്കും ഒരു സൈനികനും നിസ്സാര പരിക്കേറ്റു.
അതേസമയം, ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് പൊലീസും തദ്ദേശീയരായ യുവാക്കളും തമ്മിൽ സംഘർഷമുണ്ടായി. ഇതിൽ പരിക്കേറ്റ അഞ്ചുപേർ പിന്നീട് ആശുപത്രിയിൽ മരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കശ്മീർ സർവകലാശാലയിൽ രണ്ടു ദിവസത്തെ ക്ലാസുകൾ റദ്ദാക്കി. തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ദക്ഷിണ കശ്മീർ ജില്ലകളിലും മധ്യ കശ്മീരിലെ ഗന്തർബാലിലും ഇൻറർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. ശ്രീനഗറിൽ തുടർച്ചയായ രണ്ടാംദിനവും ഇൻറർനെറ്റ് തടഞ്ഞു.
ശനിയാഴ്ച പുലർച്ചെ ശ്രീനഗറിനു സമീപത്തെ ഛട്ടാബലിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കറെ ത്വയ്യിബ ഭീകരരെന്ന് സംശയിക്കുന്ന മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഉത്തര കശ്മീരിൽ നടന്ന രണ്ട് ഭീകരാക്രമണങ്ങളിൽ മൂന്ന് സിവിലിയന്മാരും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.