ന്യൂഡൽഹി: അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയും സ്വീകരിച്ച നടപടികളിൽ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് എം.പി ശശി തരൂരിന്‍റെ ലേഖനം. അടിയന്തരാവസ്ഥ ഇന്ത്യയിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ക്രൂരതകളായി മാറിയെന്ന് തരൂർ ലേഖനത്തിൽ പറയുന്നു. രാജ്യത്ത് 21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു, മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി, രാഷ്ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടുവെന്നും തരൂർ ലേഖനത്തിൽ വിമർശിക്കുന്നു.
സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ കൊടുംക്രൂരതകളാണ് രാജ്യത്ത് നടന്നത്. നിർബന്ധിത വന്ധ്യംകരണം അതിന് ഉദാഹരണമാണ്. ഗ്രാമീണ മേഖലകളിൽ സ്വേഛാപരമായ ലക്ഷ്യങ്ങൾ നേടുന്നതിന് ബലപ്രയോഗവും അക്രമവും സഞ്ജ് ഉപയോഗിച്ചു. കർക്കശ നടപടികൾക്ക് നിർബന്ധം പിടിച്ചത് ഇന്ദിരയാണ്. കോൺഗ്രസ് പിന്നീട് അടിയന്തരാവസ്ഥയെ ഗൗരവം കുറച്ചുകണ്ടു. ഭരണഘടനാപരമായ നിയമങ്ങളുടെ പരസ്യമായ ലംഘനം ഇന്ത്യൻ രാഷ്ട്രീയത്തിൽ മായാത്ത മുറിവേൽപ്പിച്ചു. പീഡിത സമൂഹങ്ങളിൽ അടിയന്തരാവസ്ഥ ഭയവും അവിശ്വാസവും അവശേഷിപ്പിച്ചു.
പൗരാവകാശങ്ങൾ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു. പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും പ്രതിപക്ഷ നേതാക്കളും ജയിലിലായി. അടിയന്തരാവസ്ഥ നൽകുന്ന പാഠങ്ങൾ നിരവധിയാണ്. മാധ്യമങ്ങൾ ആക്രമിക്കപ്പെടുമ്പോൾ പൊതുജനത്തിൻ ആവശ്യമായ വിവരങ്ങൾ ലഭിക്കാതെ വരുന്നു. അടിയന്തരാവസ്ഥ ശക്തമായ മുന്നറിയിപ്പായി വർത്തിക്കണം. ജനാധിപത്യ മൂല്യങ്ങളുടെ സൂക്ഷ്മമായ ബലക്ഷയത്തേക്കുറിച്ച് നമ്മൾ വേണ്ടത്ര ശ്രദ്ധാലുക്കളാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. അടിയന്തരാവസ്ഥക്ക് 50 വർഷം പിന്നിടുന്ന വേളയിലാണ് തരൂരിന്‍റെ ലേഖനം പുറത്തുവന്നത്.
കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുകഴിയുന്നതിനിടെയാണ് തരൂർ പുതിയ ലേഖനവുമായി രംഗത്തുവന്നതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ മുഖ്യമന്ത്രിയായി തന്നെ കാണാൻ ജനം ആഗ്രഹിക്കുന്നുവെന്ന തരത്തിൽ സർവേ റിപ്പോർട്ട് തരൂർ പുറത്തുവിട്ടിരുന്നു. സ്വകാര്യ ഗവേഷണ സ്ഥാപനം നടത്തിയ 'കേരള വോട്ട് വൈബ് സർവേ 2026'ൽ മുഖ്യമന്ത്രി പദത്തിൽ തരൂരിന് മുൻതൂക്കം നൽകുന്ന സർവേ ഫലമാണുള്ളത്. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരാൻ സാധ്യതയുണ്ടെന്നാണ് സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഓപറേഷൻ സിന്ദൂറിന് പിന്നാലെ നിരന്തരം മോദി സ്തുതിയുമായി തരൂർ രംഗത്തുവന്നത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.