ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാംഗമായ സുഖേന്ദു ശേഖർ എം.പി സ്ഥാനം രാജിവെച്ച് പാർട്ടി വിട്ടു. ടി.എം.സിയുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.പശ്ചിമ ബംഗാളിൽ ബി.ജെ.പിയോട് പരാജയപ്പെട്ടതിനെത്തുടർന്ന് എം.എൽ.എമാർ കൈയൊഴിഞ്ഞതിന് പിന്നാലെയാണ് എം.പിമാരും മമതയിൽ നിന്ന് അകലുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂലിൽ നിന്ന് രാജിവെക്കുന്ന ആദ്യ പാർലമെന്റ് അംഗമാണ് സുഖേന്ദു ശേഖർ റേ.
പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സുഖേന്ദു ശേഖർ റേ രാജിക്കത്ത് സമർപ്പിച്ചത്. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണം ബംഗാളിൽ അരാജകത്വമാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം കത്തിൽ ആരോപിച്ചു. ടി.എം.സിയുടെ ശക്തരായ നേതാക്കളിൽ ഒരാളായിരുന്ന സുഖേന്ദു ശേഖർ റേ.
ഡൽഹിയിൽ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയുടെ നിർണായക യോഗം നടക്കാനിരിക്കെയുള്ള രാജി മമത ബാനർജിക്ക് വൻ തിരിച്ചടിയായി. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി വിട്ടേക്കുമെന്ന സൂചനകളാണ് ബംഗാൾ രാഷ്ട്രീയത്തിൽ നിന്ന് പുറത്തുവരുന്നത്.പശ്ചിമ ബംഗാളിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ 58 എം.എൽ.എമാർ മമതയുടെ നിർദേശം ലംഘിച്ച് വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരുന്നു. തൃണമൂൽ എം.പിമാരും പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തൃണമൂൽ എം.പിമാരിൽ ഒരു വിഭാഗവും ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. ജൂൺ 5-ന് മമത ബാനർജിയുടെ വസതിയിൽ പാർട്ടി നേതൃത്വം വിളിച്ച യോഗത്തിൽ നിന്ന് എം.എൽ.എമാർ വിട്ടുനിന്നതോടെയാണ് പാർട്ടിയിൽ പ്രതിസന്ധി ഉടലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.