ലൈസൻസ് കാലാവധി കഴിഞ്ഞു, അപകടമരണത്തിന് 1.08 കോടി രൂപ ബൈക്കുടമയും ഓടിച്ചയാളും നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കാലാവധി കഴിഞ്ഞ ലൈസൻസുമായി ബൈക്ക് ഓടിച്ചയാൾ വരുത്തിയ അപകടത്തിന് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി. അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് ബൈക്കുടമയും ഓടിച്ചയാളും 1.08 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ല. അപകടത്തിന് മുമ്പും ശേഷവും ലൈസൻസ് ഉണ്ടായിട്ട് കാര്യമില്ല. ലൈസൻസിന്റെ പ്രാധാന്യം ആളുകളിലേക്കെത്തിക്കാൻ സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് വലിയ ബോധവത്കരണ പരിപാടി നടത്തണമെന്നും കേന്ദ്ര ഗതാഗതമന്ത്രാലയത്തിനോട് കോടതി ആവശ്യപ്പെട്ടു.

2009-ൽ ഡൽഹിയിൽ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഓംപ്രകാശ് എന്നയാൾ ഓടിച്ച മോട്ടോർസൈക്കിൾ മറ്റൊരു ഇരുചക്രവാഹനത്തിലിടിച്ചു. അതിൽ, മരിച്ചയാളുടെ കുടുംബത്തിന് 1.08 കോടി രൂപ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാനാണ് ഹൈകോടതി വിധിച്ചത്. ഇതിനെതിരേ ഇൻഷുറൻസ് കമ്പനി സുപ്രീംകോടതിയിലെത്തുകയായിരുന്നു.

അപകടസമയത്ത് ഓംപ്രകാശിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് കമ്പനി വാദിച്ചു. 2007ൽ അദ്ദേഹത്തിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞിരുന്നു. 2010ലാണ് ഇത് പുതുക്കിയത്. നഷ്ടപരിഹാരത്തുക ഓംപ്രകാശും മോട്ടോർസൈക്കിളിന്റെ ഉടമയായ രജീന്ദർ സിങ്ങും നൽകണമെന്ന് സുപ്രീംകോടതി വിധിച്ചു. കൃത്യമായി ലൈസൻസ് പുതുക്കിയിരുന്നെങ്കിൽ ഇത്രവലിയ ബാധ്യത ഇവർക്ക് ഏറ്റെടുക്കേണ്ടിവരില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ബോധവത്കരണം നടത്താൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.

Tags:    
News Summary - Expired licence: SC orders bike owner, rider to pay ₹1.08 crore for fatal accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.