ന്യൂഡൽഹി: ബാബരി വിധിയുടെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി. ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. സമ ൂഹമാധ്യമങ്ങൾ ഉൾപ്പെടെ നിരീക്ഷണവലയത്തിലായി. വിവിധ സംസ്ഥാനങ്ങളിൽ മുൻകരുതലെ ന്നോണം നിരവധി പേരെ അറസ്റ്റ് ചെയ്തു. യു.പി, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
അയോധ്യ ഉൾ ക്കൊള്ളുന്ന ഉത്തർപ്രദേശിൽ പൊലീസ് അതിജാഗ്രത പുലർത്തി. അലീഗഢ് ഉൾപ്പെടെ ചില പ്രദേശങ്ങളിൽ കശ്മീർ മാതൃകയിൽ ഇൻറർനെറ്റ് വിച്ഛേദിച്ചു. ശനിയാഴ്ച പുലർച്ച മുതൽ 24 മണിക്കൂറാണ് ഇൻറർനെറ്റ് വിലക്കിയത്. സ്ഥിതി വിലയിരുത്തിയശേഷം വിലക്ക് തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അലീഗഢ് ജില്ല മജിസ്ട്രേറ്റ് ചന്ദ്രഭൂഷൺ സിങ് പറഞ്ഞു. സംസ്ഥാനത്ത് തിങ്കളാഴ്ചവരെ സ്കൂളുകൾ അടച്ചു.
അയോധ്യയുടെ സമീപ ജില്ലകളിൽ മുൻകരുതലായി അറസ്റ്റ് ചെയ്യുന്നവരെ താമസിപ്പിക്കാൻ നിരവധി കോളജുകളും സർക്കാർ സ്ഥാപനങ്ങളും അധികൃതർ ഒരുക്കിയിരുന്നു. ഡൽഹിയിൽ സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകി. ജുമാമസ്ജിദ് പരിസരത്തും പഴയ ഡൽഹിയിലും ശക്തമായ സുരക്ഷയൊരുക്കി. സുപ്രീംകോടതി പരിസരത്തും പൊലീസ് അതിജാഗ്രത പുലർത്തി.
ജമ്മു-കശ്മീരിൽ നിലവിലെ നിയന്ത്രണങ്ങൾ ബാബരി വിധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ കടുപ്പിച്ചു. ഡി.ജി.പി ദിൽബാഗ് സിങ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സുരക്ഷ വിലയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നേരത്തേ നിർദേശിച്ചിരുന്നു. ശനിയാഴ്ചയിലെ പരീക്ഷകൾ മറ്റു ദിവസത്തേക്കു മാറ്റി.
ഗുജറാത്തിൽ പൊലീസിനെ സഹായിക്കാൻ എസ്.ആർ.പി.എഫിെൻറ 26 കമ്പനികൾ ഇറക്കി. കർണാടകയിൽ ബംഗളൂരു ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗളൂരു, മൈസൂരു, ദക്ഷിണ കന്നട ജില്ലകൾ എന്നിവിടങ്ങളിൽ ബാറുകളും മദ്യഷോപ്പുകളും അടച്ചിട്ടു. പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
തമിഴ്നാട്ടിൽ ചെന്നൈയിൽ 15,000 അധിക പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചത്. തെലങ്കാനയിൽ ഹൈദരാബാദ് ഉൾപ്പെടെ നഗരങ്ങളിലും പള്ളികൾ, സ്മാരകങ്ങൾ തുടങ്ങിയവക്കു സമീപവും പൊലീസ് അതിജാഗ്രത പുലർത്തി. മുംബൈ നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. അഞ്ചിൽ കൂടുതൽ പേർ സംഘംചേരുന്നത് നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.