മൂല്യനിർണയത്തിലെ സുരക്ഷ വീഴ്ച; വിദ്യാർഥിയുടെ സഹായം തേടി സി.ബി.എസ്.ഇ

ന്യൂഡൽഹി: ഓൺലൈൻ പരീക്ഷാ മൂല്യനിർണയ സംവിധാനത്തിൽ സുരക്ഷാ വീഴ്ചകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ 19 വയസ്സുകാരനായ എത്തിക്കൽ ഹാക്കർ നിസർഗ അധികാരിയോട് പ്രശ്നം പരിഹരിക്കാൻ സഹായം തേടി സി.ബി.എസ്.ഇ. പോർട്ടലിൽ ഗുരുതരമായ സുരക്ഷാ പിഴവുകളുണ്ടെന്ന് നേരത്തേ നിസർഗ ചൂണ്ടിക്കാട്ടിയപ്പോൾ നിഷേധിച്ച സി.ബി.എസ്.ഇ, പിന്നീട് ഐ.ഐ.ടി വിദഗ്ധ സമിതിയുമായി ചേർന്ന് നടത്തിയ ചർച്ചകളിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു.

നിസർഗ കണ്ടെത്തിയ സുരക്ഷാ വീഴ്ചകൾ വളരെ നിർണായകമായിരുന്നെന്നും സി.ബി.എസ്.ഇക്ക് തുടക്കത്തിൽ ഈ വിഷയത്തിൽ കൃത്യമായ മാർഗനിർദേശം ലഭിച്ചിരുന്നില്ലെന്നും ഐ.ഐ.ടി വിദഗ്ധ സമിതി അംഗം വ്യക്തമാക്കി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടി, ഐ.ഐ.ടി കാൺപൂർ ഡയറക്ടർ മനീന്ദ്ര അഗർവാൾ എന്നിവരുടെ നേതൃത്വത്തിലുള്ള രാജ്യത്തെ മികച്ച സൈബർ സുരക്ഷാ വിദഗ്ധർ മേയ് 24 മുതൽ ദിവസങ്ങളോളം ഡൽഹിയിലെ സി.ബി.എസ്.ഇ ആസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് തകരാറുകൾ പരിഹരിച്ചത്. മൂല്യനിർണയത്തിന് കരാർ ലഭിച്ച കോഎംപ്റ്റ് എജൂടെക് വികസിപ്പിച്ച ഓൺ-ക്രീൻ മാർക്കിങ് പോർട്ടലായ ‘ഓൺമാർക്ക്’, വിദ്യാർഥികളുടെ പുനർമൂല്യനിർണയത്തിനായുള്ള പോർട്ടൽ എന്നിവയിലാണ് പ്രധാനമായും സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത്.

കമ്പനി ക്ലൗഡ് സ്റ്റോറേജിൽ വരുത്തിയ ഗുരുതരമായ പിഴവുകൾ കാരണം വിദ്യാർഥികളുടെ ഉത്തരക്കടലാസുകളുടെ സുരക്ഷിതമല്ലാത്ത ബാക്കപ് കോപ്പികൾ അവരുടെ സ്വന്തം സെർവറുകളിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് സമിതി കണ്ടെത്തി. തുടർന്ന് ഈ ഡേറ്റകൾ കൂടുതൽ സുരക്ഷിതമായ സെർവറുകളിലേക്ക് മാറ്റുകയും സ്വകാര്യ കമ്പനിയുടെ സെർവറിലെ ബാക്കപ്പുകൾ ഇല്ലാതാക്കുകയും ചെയ്തു. ആർക്കും മറ്റുള്ളവരുടെ ഉത്തരക്കടലാസുകൾ ചോർത്താൻ കഴിയുന്ന ‘ഡേറ്റ എക്സ്പോഷർ’ ഗ്ലിച്ച് എന്നിവയുൾപ്പെടെ ഏഴ് ഗുരുതരമായ സുരക്ഷാ വീഴ്ചകളാണ് വിദഗ്ധ സംഘം പരിഹരിച്ചത്. ഐ.ഐ.ടി വിദഗ്ധ സംഘം തങ്ങളുടെ അന്തിമ റിപ്പോർട്ട് വരും ആഴ്ചകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിക്കും.

Tags:    
News Summary - Security lapse in assessment; CBSE seeks help from student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.