ഫോട്ടോ കടപ്പാട് ഇന്ത്യ ടുഡേ

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: തമിഴ്‌നാട്ടിൽ 20 കോടി മുട്ടകൾ പൂഴ്ത്തിവെച്ചതായി ആരോപണം

ചെന്നൈ: തമിഴ്‌നാട്ടിലെ സ്കൂൾ കുട്ടികൾക്കുള്ള പോഷകാഹാര ഉച്ചഭക്ഷണ പദ്ധതിക്കായി വിതരണം ചെയ്യേണ്ട 200 മില്യൺ (20 കോടി) മുട്ടകൾ സ്വകാര്യ കരാറുകാർ നിയമവിരുദ്ധമായി പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ ആരോപിച്ചു. കോൾഡ് സ്റ്റോറേജുകളിൽ മാസങ്ങളോളം സൂക്ഷിച്ച പഴകിയ മുട്ടകൾ വിതരണം ചെയ്യുന്നത് കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും അണ്ണാമലൈ മുന്നറിയിപ്പ് നൽകുന്നു.

റിപ്പോർട്ടുകൾ പ്രകാരം, ഉച്ചഭക്ഷണ പദ്ധതിക്കായി ഒരു മുട്ടക്ക് 5.63 രൂപ എന്ന നിശ്ചിത നിരക്കിലാണ് തമിഴ്‌നാട് സർക്കാർ കരാറുകാർക്ക് പണം നൽകുന്നത്. എന്നാൽ ഈ വർഷം മാർച്ചിൽ വിപണിയിൽ മുട്ടവില 3.70 രൂപയായി കുത്തനെ ഇടിഞ്ഞു. ഈ അവസരം മുതലെടുത്ത് വലിയ ലാഭം കൊയ്യാനായി കരാറുകാർ ഒന്നിച്ച് 20 കോടിയോളം മുട്ടകൾ വിപണിയിൽ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങി കൂട്ടുകയായിരുന്നു. ഈ മുട്ടകൾ വരും മാസങ്ങളിൽ സ്കൂളുകളിലേക്ക് വിതരണം ചെയ്യാനായി വലിയ തോതിൽ കോൾഡ് സ്റ്റോറേജുകളിലേക്ക് മാറ്റി സ്ഥാപിച്ചതായാണ് അണ്ണാമലൈ ആരോപിക്കുന്നത്.

ശരിയായ രീതിയിൽ തണുപ്പിച്ചു സൂക്ഷിച്ചാൽ പോലും മുട്ടകൾ അഞ്ച് ആഴ്ച വരെ മാത്രമേ കേടുകൂടാതെ ഇരിക്കുകയുള്ളൂ. മാസങ്ങളോളം കോൾഡ് സ്റ്റോറേജിൽ വെച്ച ശേഷം ഇവ ഗ്രാമീണ മേഖലകളിലെ സ്കൂളുകളിലേക്ക് എത്തിക്കുമ്പോഴേക്കും പോഷകഗുണം നഷ്ടപ്പെടുകയും ആരോഗ്യത്തിന് ഹാനികരമാകുകയും ചെയ്യുമെന്ന് അണ്ണാമലൈ വ്യക്തമാക്കി.

ഈ ഗുണനിലവാര തകർച്ച സംസ്ഥാനത്തെ 43,000 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഉച്ചഭക്ഷണത്തെ ആശ്രയിക്കുന്ന 40.82 ലക്ഷം വിദ്യാർത്ഥികളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്ന ആശങ്കയും അണ്ണാമലൈ പങ്കുവെച്ചു. ഏകദേശം 43,000 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പ്രൈമറി സ്‌കൂളുകളിലെ ഏകദേശം 19.37 ലക്ഷം വിദ്യാർത്ഥികളെയും അപ്പർ പ്രൈമറി-ഹൈസ്‌കൂളുകളിലെ ഏകദേശം 21.45 ലക്ഷം വിദ്യാർത്ഥികളെയും ഈ പദ്ധതി ഉൾക്കൊള്ളുന്നുണ്ടെന്നും സമൂഹമാധ്യമമായ എക്സിൽ അദ്ദേഹം കുറിച്ചു.

Tags:    
News Summary - School midday meal scheme: Allegations of hoarding 20 crore eggs in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.