ഭോപ്പാൽ: മധ്യപ്രദേശിൽ കാലവർഷം ദുർബലമായതോടെ മഴ പെയ്യാൻ ഭോപ്പാലിൽ കഴുതകൾക്ക് ഗുലാബ് ജാമുൻ നൽകി. ശനിയാഴ്ച രാവിലെ കൊളാർ റോഡിന് സമീപമാണ് ഈ വിചിത്രമായ ആചാരം നടന്നത്. മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനാണ് ഇത്തരമൊരു ചടങ്ങ് നടത്തിയതെന്ന് പങ്കെടുത്തവർ പറയുന്നു.
സംസ്ഥാനത്തെ 35 ജില്ലകളിൽ ഇതുവരെ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴയാണ് ലഭിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ഇതിന് വിപരീതമായി ഭോപ്പാലിൽ ഈ മൺസൂൺ കാലയളവിൽ ലഭിക്കേണ്ട ശരാശരിയേക്കാൾ 44 ശതമാനം അധികം മഴ (400.3 മില്ലിമീറ്റർ) ലഭിച്ചിട്ടുണ്ടെന്ന് മെറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഭോപ്പാൽ ഓഫിസ് സീനിയർ മെറ്റീരിയോളജിസ്റ്റ് എസ്.എൻ. സാഹു അറിയിച്ചു. മധ്യപ്രദേശിൽ ഞായറാഴ്ച മുതൽ മഴ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഛിന്ദ്വാര, ദാമോ, ദിൻഡോരി, ജബൽപൂർ, കട്‌നി, മയ്ഹാർ, മണ്ഡല, മൗഗഞ്ച്, നരസിങ്പുർ, പാണ്ഡുർണ, പന്ന, രേവ, സാഗർ, സത്‌ന, സിയോനി, ഷഹ്‌ദോൾ, സിദ്ധി, സിംഗ്രൗളി, ടികാംഗഢ്, ഉമറിയ, അലിരാജ്‌പുർ, ബർവാനി, ബേതുൽ, ദാതിയ, ധാർ, ഝാബുവ, മൊറേന, നർമ്മദാപുരം, റായിസെൻ, ഷിയോപുർ, ശിവപുരി, അനുപ്പൂർ, ബാലാഘട്ട്, ഛത്തർപുർ, വിദിഷ എന്നിവയാണ് മഴക്കുറവ് രേഖപ്പെടുത്തിയ 35 ജില്ലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.