മുംബൈ: അതിവേഗ തീരദേശ റോഡിൽ ഞായറാഴ്ച രാവിലെ കൺമുന്നിൽ കണ്ടവരെ ഞെട്ടിച്ചുകൊണ്ട് വൻ അപകടം. അമിതവേഗതയിലെത്തിയ ആഡംബര കാറായ പോർഷെ നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നുപോയെങ്കിലും കൃത്യസമയത്ത് എയർബാഗുകൾ പ്രവർത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോടികൾ വിലമതിക്കുന്ന ലക്ഷ്വറി വാഹനം തകർന്നടിഞ്ഞു കിടക്കുന്ന കാഴ്ച വാഹനപ്രേമികളെയും ഞെട്ടിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ കുറച്ചുസമയത്തേക്ക് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിവരമറിഞ്ഞ് ഉടൻ തന്നെ മുംബൈ പൊലീസ് സ്ഥലത്തെത്തുകയും ക്രെയിൻ ഉപയോഗിച്ച് തകർന്ന കാർ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
തീരദേശ റോഡിൽ ഈയടുത്ത കാലത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ സംഭവമാണിത്. കഴിഞ്ഞ ബുധനാഴ്ചയും ഇതേ റൂട്ടിലെ ടണലിനുള്ളിൽ വെച്ച് ഒരു കാറിന് തീപിടിച്ചിരുന്നു. ഹാജി അലിയിൽ നിന്ന് വർളിയിലേക്കുള്ള പാതയിലായിരുന്നു ആ സംഭവം. അന്നും പുക നിറഞ്ഞ ടണലിൽ നിന്ന് ആളുകൾ പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾ കോസ്റ്റൽ റോഡിലൂടെയുള്ള യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.