ശ്രീനഗർ: കനത്ത മഴയിൽ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ പൂഞ്ചിലും രാജൗരിയിലും ഉരുൾപൊട്ടലും മിന്നൽ പ്രളയവും. ഞായറാഴ്ച പുലർച്ചയുണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ എട്ട് പേർ മരിച്ചു. ആറുപേരെ കാണാതായി. ദുരന്തബാധിത പ്രദേശങ്ങളിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. വ്യാപക നാശനഷ്ടമാണ് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തത്.
പൂഞ്ച് ജില്ലയിലെ സുരൻകോട്ടിലാണ് കടുത്ത നാശനഷ്ടമുണ്ടായത്. സുരൻകോട്ടിലെ ലോവർ മുറ ഗ്രാമത്തിൽ വീടിന് മുകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണ് എട്ട് പേർ മൺകൂനയ്ക്കടിയിലായി. ഇവരിൽ ബാനോ ബി (60), രണ്ട് വയസുകാരൻ സോഫിയാൻ യാസർ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
കാണാതായ ഒരു സ്ത്രീയും നാല് കുട്ടികളുമടങ്ങുന്ന ആറ് പേർക്കായി തിരച്ചിൽ തുടരുകയാണ്. നൂനാബന്ദി ഗ്രാമത്തിൽ വീട് തകർന്ന് ഒരു സ്ത്രീ മരിച്ചു. ഇവരുടെ ഭർത്താവിനെയും മൂന്ന് മക്കളെയും പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
സുരൻകോട്ടിലെ സാംഗ്ലാനിയിൽ വീട് തകർന്ന് ഷഹസൈബ് അഹമ്മദ് (22) എന്ന യുവാവും മർഹോട്ടിൽ തോട് മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ഇറാം എന്ന പെൺകുട്ടിയും മരണപ്പെട്ടു. ധുന്ദക് ലാത്തൂങ് പാലത്തിന് സമീപത്തുനിന്നും രജൗരി ടൗണിലെ നദിയിൽനിന്നും തിരിച്ചറിയാത്ത രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. പൂഞ്ച് ഹവേലി തെഹ്സിലിൽ വീടുകൾ തകർന്നിട്ടുണ്ട്. അവിടെ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
രജൗരിയിൽ നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. ഡസൻകണക്കിന് വാഹനങ്ങൾ പ്രളയത്തിൽ ഒഴുക്കിൽപ്പെടുകയോ മുങ്ങിപ്പോകുകയോ ചെയ്തു. പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് വൻ നാശനഷ്ടമുണ്ടായതായി പ്രാദേശിക കോൺഗ്രസ് എം.എൽ.എ ഇഫ്തിഖർ അഹമ്മദ് അറിയിച്ചു.
ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ പരിപാടികൾ വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജമ്മുവിലേക്കുതന്നെ തിരിച്ചു. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.