ഗുവാഹത്തി: അസമിലെ കസിരംഗ ദേശീയ ഉദ്യാനത്തിന് സമീപം ആഡംബര ടൂറിസം പദ്ധതിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച അഞ്ച് ആദിവാസി മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയിൽ യുണൈറ്റഡ് നേഷൻസ് (യുഎൻ) വിദഗ്ധ സംഘം ആശങ്ക രേഖപ്പെടുത്തി. ഇത്തരം അറസ്റ്റുകൾ ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങൾക്കും സാമൂഹിക കൂട്ടായ്മകൾക്കും മേൽ കരിനിഴൽ വീഴ്ത്തുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
ബിസിനസ്-മനുഷ്യാവകാശങ്ങൾക്കായുള്ള യുഎൻ വർക്കിംഗ് ഗ്രൂപ്പും നാല് പ്രത്യേക പ്രതിനിധികളും ചേർന്നാണ് വെള്ളിയാഴ്ച സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. പ്രണബ് ഡോലെ, രാജീവ് പെഗു, ബ്രിജിത് കുട്ടം, അമിത് നാഗ്, ഭാസ്‌കർ സൈകിയ എന്നിവരെയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന സർക്കാരും പ്രമുഖ ഹോട്ടൽ ഗ്രൂപ്പും തമ്മിലുള്ള കരാറിന്റെ ഭാഗമായി കസിരംഗയിൽ വരാനിരിക്കുന്ന ആഡംബര ഹോട്ടൽ പ്രോജക്ടിനെതിരെ ജൂൺ 29-നാണ് ഇവർ പ്രതിഷേധം സംഘടിപ്പിച്ചത്.
ഗൂഢാലോചന, നിയമവിരുദ്ധമായി ഒത്തുചേരൽ, അതിക്രമിച്ചു കടക്കൽ, കലാപശ്രമം, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ഈ ആഴ്ച ആദ്യം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തദ്ദേശീയ ജനവിഭാഗങ്ങളുടെ ഭൂമിക്കും അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്നവരെ വേട്ടയാടുന്നത് ശരിയല്ലെന്ന് യുഎൻ വിദഗ്ധർ ചൂണ്ടിക്കാട്ടി. "ഭീഷണികൾ, അറസ്റ്റുകൾ, നിരീക്ഷണം, നിയമപരമായ ഉപദ്രവങ്ങൾ എന്നിവ മനുഷ്യാവകാശ പ്രവർത്തകരുടെ സുരക്ഷയെ ബാധിക്കും. കോർപ്പറേറ്റ് ഇടപെടലുകൾക്കെതിരെ സ്വതന്ത്രമായി സംസാരിക്കാനുള്ള ജനങ്ങളുടെ ശേഷിയെ ഇത് ദുർബലപ്പെടുത്തും," പ്രസ്താവനയിൽ പറയുന്നു. ഭയമില്ലാതെയും പ്രതികാര നടപടികൾ നേരിടാതെയും പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു.
അതേസമയം, തടവിലാക്കപ്പെട്ട പ്രവർത്തകരോട് മാന്യമായി പെരുമാറണമെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിച്ചതിന്റെ പേരിലാണ് അറസ്റ്റെങ്കിൽ ഇവരെ എത്രയും വേഗം വിട്ടയക്കണം. വിചാരണ നടപടികൾ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം.പ്രദേശത്തെ തദ്ദേശീയ സമൂഹങ്ങളുമായി കൃത്യമായ ചർച്ചകൾ നടത്തുകയും അവരുടെ പൂർണ്ണമായ സമ്മതം വാങ്ങുകയും ചെയ്യുന്നത് വരെ ഹോട്ടൽ പ്രോജക്ടുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികളും നിർമ്മാണപ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും യുഎൻ വിദഗ്ധ സംഘം അസം അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.