അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി വിധി ഇന്ന്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് രാവിലെ 10.30ന് വിധി പറയും.
സി.ബി.ഐ അറസ്റ്റ് ചെയ്തതിനെയും തുടർന്നുള്ള റിമാൻഡിനെയും ചോദ്യം ചെയ്തും കെജ്‌രിവാൾ പ്രത്യേക ഹരജി സമർപ്പിച്ചിട്ടുണ്ട്.
കെജ്‌രിവാളിനെയും സി.ബി.ഐ.യെയും പ്രതിനിധീകരിച്ച അഭിഭാഷകരുടെ വാദം കേട്ട ശേഷം സെപ്റ്റംബർ 5ന് സുപ്രീം കോടതി വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. കേസിൽ വാദം കേൾക്കുന്നതിനിടെ, സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാത്തതിൽ കെജ്‌രിവാളിനെ എതിർത്തിരുന്നു.
കെജ്‌രിവാൾ ജാമ്യത്തിനായി ഡൽഹി ഹൈകോടതിയെ നേരിട്ട് സമീപിക്കുകയും തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയമാണ് ചെയ്തത്.
ഇ.ഡി ഫയൽ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെ ജൂൺ 26നാണ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസിൽ ജൂലൈ 12ന് കെജ്‌രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.