മോദിയെ ഔറംഗസേബിനോട് ഉപമിച്ച് ശിവസേന നേതാവ്, വിമർശനവുമായി ബി.ജെ.പി

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔറംഗസേബിനോട് ഉപമിച്ച് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രിയെ ‘അഘോരി’ എന്ന് വിശേഷിപ്പിച്ച റാവത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി.

പൂനെയിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു സഞ്ജയ് റാവത്തിന്റെ വിവാദ പ്രസ്താവന. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, ലാൽ ബഹാദൂർ ശാസ്ത്രി, പി.വി. നരസിംഹറാവു, രാജീവ് ഗാന്ധി, ബി.ആർ. അംബേദ്കർ, ബാൽ താക്കറെ തുടങ്ങിയ മഹത്തായ നേതാക്കളെ ഈ മണ്ണ് സമ്മാനിച്ചിട്ടുണ്ടെന്ന് റാവത്ത് പറഞ്ഞു.

എന്നാൽ, നരേന്ദ്ര മോദിയുടെ സ്വഭാവത്തെക്കുറിച്ച് താൻ ആശങ്കാകുലനാണെന്നും, ഔറംഗസേബിനെപ്പോലെ ഒരാളെയും ഇതേ മണ്ണ് തന്നെയാണ് ജനിപ്പിച്ചതെന്നും റാവത്ത് കൂട്ടിച്ചേർത്തു. ഗുജറാത്തിലാണ് ഔറംഗസേബ് ജനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇതുപോലൊരാൾ ജനിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, സഞ്ജയ് റാവത്തിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി ശക്തമായി തിരിച്ചടിച്ചു. പ്രധാനമന്ത്രിയെ അപമാനിക്കുന്നത് 140 കോടി ഇന്ത്യക്കാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്‌സിൽ കുറിച്ചു.

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കഴിയാത്തതുകൊണ്ടാണ് സഞ്ജയ് റാവത്ത് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസും സഖ്യകക്ഷികളും മോദി വിദ്വേഷത്തിൽ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിവസേന (യു.ബി.ടി)യുടെ ഭാവി സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെയാണ് സഞ്ജയ് റാവത്തിന്റെ വിവാദ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ഉദ്ധവ് താക്കറെയുടെ പാർട്ടിയിലെ എം.പിമാർ ഏക്‌നാഥ് ഷിൻഡെയുടെ പാളയത്തിലേക്ക് കൂറുമാറാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാഷ്ട്രീയ വാക്പോര്.

Tags:    
News Summary - Sanjay Raut Compares Modi to Aurangzeb, BJP Hits Back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.