നാപ്കിൻ ചോദിച്ച പെൺകുട്ടിയോട് കോണ്ടവും വേണോയെന്ന് പരിഹാസം; ഒരു വർഷത്തെ പാഡ് സൗജന്യം നൽകി നിർമാതാക്കൾ

ന്യൂഡൽഹി: സ്‌കൂളുകളിൽ സൗജന്യ സാനിറ്ററി നാപ്കിനുകൾക്കായി മുതിർന്ന ഉദ്യോഗസ്ഥനോട് അപേക്ഷിച്ചപ്പോൾ, ഇനി കോണ്ടവും സർക്കാർ നൽകണോ എന്ന് വനിതാ ശിശുക്ഷേമ അധ്യക്ഷ ചോദിച്ചത് വിവാദമായിരുന്നു. ചോദ്യമുന്നയിച്ച പെൺകുട്ടിക്ക് ഒരു വർഷത്തേക്ക് സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാഡ് നിർമാണ കമ്പനി. മൂന്ന് ദിവസം മുമ്പ് നടന്ന പരിപാടിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ഐ.എ.എസ് ഓഫീസർ ഹർജോത് കൗർ ബംറ രംഗത്തെത്തിയിരുന്നു.

''സാനിറ്ററി പാഡുകളെപ്പറ്റിയുള്ള എന്റെ ചോദ്യം തെറ്റിയില്ല. എനിക്ക് അത് വലിയ കാര്യമല്ല. എനിക്ക് വാങ്ങാം. പക്ഷേ പലരും ചേരികളിൽ താമസിക്കുന്നു. അവ താങ്ങാനാവുന്നില്ല. അതിനാൽ, ഞാൻ ചോദിച്ചത് എനിക്ക് വേണ്ടി മാത്രമല്ല. എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ്. ഞങ്ങളുടെ ആശങ്ക തീർക്കാനാണ് ഞങ്ങൾ അവിടെ പോയത്. വഴക്കുണ്ടാക്കാനല്ല'' -ഉദ്യോഗസ്ഥയെ ചോദ്യം ചെയ്ത റിയ കുമാരി എന്ന പെൺകുട്ടി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. സാനിറ്ററി പാഡ് നിർമ്മാണ കമ്പനിയായ പാൻ ഹെൽത്ത്‌കെയർ ആണ് പെൺകുട്ടിക്ക് ഒരു വർഷത്തെ പാഡ് സൗജന്യമായി നൽകിയത്. കൂടുതൽ പെൺകുട്ടികൾ ആർത്തവ രക്തസ്രാവത്തെക്കുറിച്ച് തുറന്ന ചർച്ചകളിൽ പ​ങ്കെടുക്കുന്നത് അഭിനന്ദനാർഹമാണെന്നും കമ്പനി അറിയിച്ചു. "ആർത്തവ ശുചിത്വം തലമുറകളായി പതിഞ്ഞ ശബ്ദങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു നിഷിദ്ധ വിഷയമായി കണക്കാക്കപ്പെടുന്നു. ഇത് മാറണം. ഇനിയും ധാരാളം പെൺകുട്ടികൾ മുന്നോട്ട് വരികയും ആർത്തവ രക്തസ്രാവത്തെക്കുറിച്ച് തുറന്ന ചർച്ചകൾ ആവശ്യപ്പെടുകയും വേണം. ഈ വിഷയത്തിൽ പൊതുവേദിയിൽ സംസാരിക്കാൻ റിയയുടെ ധൈര്യത്തെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു" -പാൻ ഹെൽത്ത്കെയർ സി.ഇ.ഒ ചിരാഗ് പാൻ പറഞ്ഞു.

20 മുതൽ 30 രൂപ വരെ വിലക്ക് സാനിറ്ററി പാഡുകൾ നൽകാൻ സർക്കാരിന് കഴിയുമോയെന്ന ചോദ്യത്തിനാണ് ബീഹാറിലെ ഐ.എ.എസ് ഉദ്യോഗസ്ഥ വിദ്യാർഥിനിയെ അധിക്ഷേപിച്ചത്. 'ഇങ്ങനെ പോയാൽ കോണ്ടം അടക്കമുള്ള കുടുംബാസൂത്രണ ഉപാധികളും സർക്കാർ തരേണ്ടിവരുമോ' എന്നായിരുന്നു ഐ.എ.എസുകാരിയുടെ മറുപടി. ബിഹാർ കേഡറിലെ 1992 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയും നിലവിൽ വനിതാ ശിശു വികസന കോർപ്പറേഷൻ സംസ്ഥാന മേധാവിയുമായ ഹർജോത് കൗർ ബംറയുടേതാണ് വിവാദ പരാമർശം.

'എന്തിനാണ് സാനിറ്ററി പാഡുകൾ മാത്രം, നിങ്ങൾക്ക് വേണമെങ്കിൽ സർക്കാർ ജീൻസും പാന്റും ഭംഗിയുള്ള ഷൂസും നൽകാം'. ഹർജോത് പരിഹസിച്ചു. വിവാഹശേഷം കുടുംബാസൂത്രണത്തിനായി സർക്കാർ നിങ്ങൾക്ക് ഗർഭനിരോധന ഗുളികകളും ഉറകളും സൗജന്യമായി നൽകാം. എന്തിനാണ് എല്ലാം സർക്കാർ തന്നെ തരണം എന്ന് വാശിപ്പിടിക്കുന്നത്. ഇൗ ചിന്ത തന്നെ തെറ്റാണ്'. അവർ കുട്ടികളോട് പറഞ്ഞു. 'പെൺകുട്ടികളെ ശാക്തീകരിക്കൂ ബീഹാറിനെ ഉന്നതിയിലെത്തിക്കൂ' എന്ന തലക്കെട്ടിൽ കൗമാരക്കാർക്കായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിക്കിടെയാണ് ഹർജോത് കൗറിന്‍റെ വിവാദ പരാമർശങ്ങൾ.

യുനിസെഫിന്‍റെയും വനിതാ ശിശു വികസന കോർപ്പറേഷന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവരിൽ ഏറെയും ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികളായിരുന്നു. ലിംഗ അസമത്വം തുടച്ചുനീക്കുന്നതിനുള്ള സർക്കാർ പദ്ധതികളെക്കുറിച്ച് പെൺകുട്ടികളെ ബോധവൽക്കരിക്കുക എന്നതായിരുന്നു ശിൽപശാലയുടെ ഉദ്ദേശ്യം. ഉദ്യോഗസ്ഥ പെൺകുട്ടികൾക്ക് നൽകിയ വിചിത്രമായ മറുപടികൾ ശിൽപശാലയിൽ പങ്കെടുത്ത എല്ലാവരെയും ഞെട്ടിച്ചു. ഉദ്യോഗസ്ഥയുടെ പ്രതികരണം കേട്ട് അസ്വസ്ഥയായ ഒരു വിദ്യാർഥി, ജനങ്ങൾ വോട്ട് ചെയ്താണ് സർക്കാർ അധികാരത്തിലെത്തിയതെന്ന് ഓർമ്മിപ്പിച്ചു.

'നിങ്ങൾ വോട്ട് ചെയ്യേണ്ട. ഇവിടെ പാകിസ്താനാവട്ടെ. നീയൊക്കെ വോട്ട് ചെയ്യുന്നത് സേവനങ്ങൾക്കും പണത്തിനുമാണോ' എന്നായിരുന്നു കടുത്തഭാഷയിൽ ഉദ്യോഗസ്ഥയുടെ പ്രതികരണം. ശുചിമുറികൾക്ക് വൃത്തിയില്ലെന്നും ആൺകുട്ടികൾ ചിലപ്പോഴൊക്കെ പെൺകുട്ടികളുടെ ശുചിമുറി ഉപയോഗിക്കാറുണ്ടെന്നും വിദ്യാർഥിനികൾ പറഞ്ഞു. നിങ്ങളുടെ വീട്ടിലൊക്കെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ടോ എന്നായിരുന്നു ഹർജോത് കൗറിന്‍റെ മറുപടി.

ഭാവിയിൽ നിങ്ങൾ എന്താവണമെന്ന് നിങ്ങൾ തന്നെ തീരുമാനിക്കണമെന്നും അതിനായി സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും സദസിലുള്ള പെൺകുട്ടികളോട് അവർ പറഞ്ഞു. ഇങ്ങനെ പറയാനാണെങ്കിൽ എന്തിനാണ് സർക്കാർ വിവിധ പദ്ധതികൾ ഉണ്ടാക്കിയിരിക്കുന്നതെന്ന് വിദ്യാർഥികളിൽ ഒരാൾ പരിഹസിച്ചു. ബിഹാർ സർക്കാർ അഡീഷനൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കുമ്പോഴാണ് കുട്ടികളോടുളള ഉദ്യോഗസ്ഥയുടെ പ്രതികരണം.

Tags:    
News Summary - Sanitary Pad Maker's Offer To Bihar Woman, 20, Who Got "Condom" Reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.