ഐ-പാക്കുമായുള്ള ബന്ധം അവസാനിപ്പിച്ച് സമാജ്‌വാദി പാർട്ടി

ലക്നൗ: പ്രശസ്ത തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ഏജൻസിയായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുമായുള്ള (ഐ-പാക്) കരാർ അവസാനിപ്പിച്ച് സമാജ്‌വാദി പാർട്ടി. സാമ്പത്തിക പ്രതിസന്ധി മൂലമാണ് തീരുമാനമെന്നും ബി.ജെ.പി സർക്കാർ തങ്ങൾക്കുള്ള ഫണ്ടുകൾ തടയുകയാണെന്നും ബംഗാളിൽ മമത ബാനർജിയും തമിഴ്‌നാട്ടിൽ എം.കെ സ്റ്റാലിനും പരാജയപ്പെടാൻ കാരണം ഐ-പാക്കിന്റെ അശ്രദ്ധയാണെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. അടുത്ത വർഷം ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം.

ബുധനാഴ്ച ലക്നൗവിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് അഖിലേഷ് യാദവ് പാർട്ടിയുടെ തീരുമാനം അറിയിച്ചത്. "കുറച്ചുകാലം അവർ ഞങ്ങളോടൊപ്പം പ്രവർത്തിച്ചു. എന്നാൽ ഇപ്പോൾ കരാർ തുടരാൻ ആവശ്യമായ ഫണ്ട് ഞങ്ങളുടെ പക്കലില്ല. തിരഞ്ഞെടുപ്പ് ഫലം നോക്കിയല്ല കരാർ റദ്ദാക്കിയത്. ബി.ജെ.പി ഞങ്ങൾക്ക് ലഭിക്കേണ്ട ഫണ്ടുകൾ തടയുകയാണ് അതിന് കാരണം," അഖിലേഷ് പറഞ്ഞു. ഏതെങ്കിലും ഒരു പ്രത്യേക ഏജൻസിയെ മാത്രം ആശ്രയിക്കേണ്ടതില്ലെന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നിരവധി കമ്പനികൾ പുറത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശാന്ത് കിഷോർ സ്ഥാപിച്ച ഐ-പാക്കിന്റെ സഹസ്ഥാപകൻ വിനേഷ് ചന്ദലിനെ കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹവാല ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം ഏജൻസിക്കെതിരെ നിലനിൽക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമീഷനെയും ബി.ജെ.പിയെയും അഖിലേഷ് രൂക്ഷമായ വിമർശിച്ചു. ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പുകൾ 'മൾട്ടി ലെയർ ഇലക്ഷൻ മാഫിയ' മോഡലാണ് കാണിച്ചുതരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുസ്ലിം, യാദവ് വിഭാഗങ്ങളുടെ വോട്ടുകൾ ആസൂത്രിതമായി വെട്ടിക്കുറയ്ക്കുന്നു. പശ്ചിമ ബംഗാളിൽ മമത ബാനർജി നേരിട്ട അതേ പ്രതിസന്ധിയാണ് 2022ൽ തങ്ങൾ അനുഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കാൻ വോട്ടെണ്ണൽ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടതി നടപടികൾ തത്സമയം കാണിക്കാമെങ്കിൽ എന്തുകൊണ്ട് വോട്ടെണ്ണൽ കാണിച്ചുകൂടെന്ന് അദ്ദേഹം ചോദിച്ചു. ബംഗാളിലെ തെരഞ്ഞെടുപ്പ് അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് 2027ൽ 'പി.ഡി.എ' (പിന്നാക്ക, ദലിത്, ന്യൂനപക്ഷ) സഖ്യം യു.പിയിൽ ചരിത്രവിജയം നേടുമെന്നും 'ഇന്ത്യ' മുന്നണിയുടെ ഭാഗമായി എസ്.പി തുടരുമെന്നും അഖിലേഷ് വ്യക്തമാക്കി.

Tags:    
News Summary - Samajwadi Party ends ties with I-Pak; Akhilesh Yadav explains reason

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.