ന്യൂഡൽഹി: ലോക്സഭയിൽ മോദി സർക്കാരിന്റെ മണ്ഡല പുനർനിർണയ ബിൽ പരാജയപ്പെട്ടത് മോദി-അമിത് ഷാ ഭരണത്തിന്റെ അന്ത്യത്തിന് തുടക്കമാണെന്ന് തൃണമൂൽ കോൺഗ്രസ്. 2029ലെ പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ കുടില അജണ്ടക്കേറ്റ വൻ തിരിച്ചടിയാണിതെന്ന് വിശേഷിപ്പിച്ച ടി.എം.സി, കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ച പ്രതിപക്ഷ ഐക്യത്തിന് നന്ദി അറിയിച്ചു. തൃണമൂൺ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ എം.പിയാണ് തന്റെ എക്സ് പോസ്റ്റിലൂടെ പ്രതിപക്ഷ ഐക്യത്തെ അഭിനന്ദിച്ചത്.
വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെയും ഉൾപ്പെടുത്തി മണ്ഡല പുനർനിർണയ കമീഷൻ രൂപീകരിക്കാനായിരുന്നു സർക്കാരിന്റെ നീക്കം. അതിനുവേണ്ടി 2023ൽ പ്രതിപക്ഷ പിന്തുണയോടെ പാസാക്കിയ സ്ത്രീ സംവരണ നിയമത്തെ മണ്ഡല പുനർനിർണയ ബില്ലുമായി കൂട്ടിക്കെട്ടി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. സ്ത്രീകളെ മറയാക്കി ബി.ജെ.പിക്ക് അനുകൂലമായി മണ്ഡലങ്ങൾ വെട്ടിമുറിക്കാനുള്ള ഈ ഗൂഢനീക്കം പ്രതിപക്ഷം ഒറ്റക്കെട്ടായി തകർക്കുകയായിരുന്നു.
ലോക്സഭയുടെ ചരിത്രത്തിൽ മോദി സർക്കാരിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ അപമാനമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി. 2011-ന് ശേഷം ലോക്സഭയിൽ പരാജയപ്പെടുന്ന ആദ്യ സർക്കാർ ബില്ലാണിത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ഇതുവരെ അഞ്ച് സർക്കാർ ബില്ലുകൾ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. ഇന്നലെ പരാജയപ്പെട്ട ബില്ല് ആറാമത്തേതാണ്.
ബില്ല് പരാജയപ്പെട്ടതോടെ ’പ്രതിപക്ഷം സ്ത്രീ സംവരണം തടഞ്ഞു’ എന്ന രീതിയിൽ ബി.ജെ.പി വ്യാജ പ്രചാരണം നടത്തുകയാണെന്നും തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി. ‘ഞങ്ങൾ ആവശ്യപ്പെട്ടത് സ്ത്രീ സംവരണം ഉടനടി നടപ്പിലാക്കാനാണ്. എന്നാൽ, മണ്ഡല പുനർനിർണയമെന്ന തങ്ങളുടെ രാഷ്ട്രീയ അജണ്ട നടക്കില്ലെന്ന് കണ്ടപ്പോൾ സർക്കാർ തന്നെ ഇതിൽനിന്ന് പിന്മാറുകയായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മോദി-ഷാ സഖ്യം നടത്തിയ ശ്രമം ഇന്നലെയോടെ അവസാനിച്ചു’ - സാകേത് ഗോഖലെ വ്യക്തമാക്കി.
പാർലമെന്റിനെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നിരന്തരം ഉപയോഗിക്കുന്ന കേന്ദ്രഭരണകൂടത്തിന് ഏറ്റ ഈ പ്രഹരം വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാണെന്നും പ്രതിപക്ഷം അവകാശപ്പെട്ടു. വനിത സംവരണത്തിന്റെ പേരിൽ 2029ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാറിന്റെ നീക്കം മതിയായ ഭൂരിപക്ഷമില്ലാതെ പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.