ശബരിമല യുവതി പ്രവേശനം: റിട്ട് ഹരജികളിൾ സുപ്രീംകോടതി തീരുമാനം നാളെ

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ ഹരജികൾ പരിഗണിക്കുന്നത് സംബന്ധിച്ച സുപ്രീംകോടതി തീരുമാനം നാളെ അറിയാം. പുനഃപരിശോധാ ഹരജികൾ കൂടാതെ ശബരിമലയിലെ നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 32ാം അനുച്ഛേദം പ്രകാരം സമർപ്പിച്ച റിട്ട് ഹരജിയും കോടതി മുമ്പാകെ എത്തിയിട്ടുണ്ട്. ഇതിൽ 32ാം അനുച്ഛേദം പ്രകാരം സമർപ്പിച്ച റിട്ട് ഹരജിയും സമാന ആവശ്യം ഉന്നയിച്ചുള്ള മറ്റൊരു ഹരജിയും പരിഗണിക്കുന്ന കാര്യത്തിലാണ് സുപ്രീംകോടതി നാളെ തീരുമാനം എടുക്കുക.

ദേശീയ അയ്യപ്പ ഭക്ത അസോസിയേഷൻ ആണ് റിട്ട് ഹരജി നൽകിയത്. ശബരിമല വിഷയത്തിൽ അടിയന്തര സാഹചര്യമുണ്ടെന്നും ഹരജി പരിഗണിക്കണമെന്നും അഭിഭാഷകൻ മാത്യു നെടുമ്പാറ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടു. തുടർന്ന് സഹ ജഡ്ജിയോട് ആലോചിച്ച ശേഷം ഈ രണ്ട് ഹരജികൾ നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു.

സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്‍റെ വിധി ലക്ഷകണക്കിന് വരുന്ന അയ്യപ്പ ഭക്തരുടെ വികാരങ്ങൾക്കും ഭരണഘടനാ അവകാശങ്ങൾക്കും എതിരാണെന്നാണ് റിട്ട് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങൾ പരിഗണിക്കാതെയാണ് ഭരണഘടനാ ബെഞ്ച് ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചത്. ഇത് ഭരണഘടനാ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു.

സ്ത്രീ പ്രവേശനത്തിനെതിരായ 19 പുനഃപരിശോധനാ ഹരജികൾ കൂടി പരിഗണിക്കണമെന്ന് ഒരു ഹരജിക്കാരന്‍റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. പുനഃപരിശോധനാ ഹരജികൾ കോടതിയുടെ ശ്രദ്ധയിലുണ്ടെന്നും അക്കാര്യം പിന്നീട് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് മറുപടി നൽകി.

അതിനിടെ, അഹിന്ദുക്കൾക്ക് ശബരിമലയിൽ പ്രവേശനം നിരോധിക്കണമെന്ന് ആവശ്യപെട്ട് അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാരസഭ സുപ്രീംകോടതിയിൽ ഇന്ന് പുനഃപരിശോധനാ ഹരജി ഫയൽ ചെയ്യും.

Tags:    
News Summary - Sabarimala Women Entry Supreme Court -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.