പശ്ചിമ ബംഗാളിൽ എസ്.ഐ.ആറിനെതിരെ പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവർത്തകരുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയായ എസ്.ഐ.ആറിന് എതിരെ ജനകീയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ മനുഷ്യാവകാശ പ്രവർത്തകരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വ്യാപകമായ പരിശോധന നടത്തി. ഒരേസമയം പലയിടങ്ങളിലായി നടന്ന റെയ്ഡിൽ  മൂന്ന് യുവ ആക്ടിവിസ്റ്റുകളെ കേന്ദ്രീകരിച്ചാണ് എൻ.ഐ.എ സംഘം പരിശോധന നടത്തിയത്.

കൊൽക്കത്തയിലെ പാർക്ക് സർക്കസിൽ വോട്ടർപട്ടികയിൽ നിന്ന് പേരുകൾ വ്യാപകമായി നീക്കം ചെയ്തതിനെതിരെ വലിയ രീതിയിലുള്ള സത്യാഗ്രഹ സമരം സംഘടിപ്പിച്ച ഗവേഷകയായ ഝലം റോയ്, ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ 'റെവല്യൂഷണറി സ്റ്റുഡന്റ്സ് ഫ്രണ്ട്' (ആർ.എസ്എ.ഫ്) ജനറൽ സെക്രട്ടറിയായ തഥാഗത റോയ് ചൗധരി, നാദിയ ജില്ലയിലെ സ്കൂൾ അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ സുകുമാർ കയൽ എന്നിവരുടെ വീടുകളും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും എത്തിയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

കിഴക്കൻ ഇന്ത്യയിൽ മാവോയിസ്റ്റ് പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2022-ൽ റാഞ്ചിയിൽ രജിസ്റ്റർ ചെയ്ത യു.എ.പി.എ  കേസുമായി ബന്ധപ്പെടുത്തിയാണ് റെയ്ഡുകൾ നടത്തിയതെന്നാണ് എൻ.ഐ.എ വാദം. എന്നാൽ വോട്ടർപട്ടികയിൽ നിന്ന് വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയതിനെതിരെ നടന്ന ജനകീയ സമരങ്ങളെ അടിച്ചമർത്താനാണ് ഈ കേസുകളുടെ മറവിൽ കേന്ദ്ര ഏജൻസി ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.

പരിശോധനക്കിടെ പുസ്തകങ്ങൾ, ലഘുലേഖകൾ, ഫണ്ട് ശേഖരണ രസീത് പുസ്തകങ്ങൾ, കേസുമായി ബന്ധപ്പെട്ട കോടതി രേഖകളുടെ പകർപ്പുകൾ എന്നിവ എൻ.ഐ.എ പിടിച്ചെടുത്തു. ഇവയിൽ ഒന്നും നിരോധിത പ്രസിദ്ധീകരണങ്ങളല്ലെന്നും പൊതുവിൽ ലഭ്യമായവയാണെന്നും പ്രവർത്തകർ പറഞ്ഞു. സ്വന്തം കേസിലെ കോടതി രേഖകൾ പോലും തെളിവെന്ന പേരിൽ എൻ.ഐ.എ കൊണ്ടുപോയതായി തഥാഗത റോയ് ചൗധരി വിമർശിച്ചു. പരിശോധനക്കു ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായി റാഞ്ചിയിലെ എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ സമൻസ് നൽകുകയും ചെയ്തു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഭയപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് പ്രസ്താവനയിൽ അപലപിച്ചു. ജനകീയ പ്രസ്ഥാനങ്ങളുടെ സംഘാടകരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള ശ്രമമാണിതെന്നും, ജനങ്ങൾ വോട്ടർ പട്ടികയിൽ നിന്നുള്ള പേരുകൾ നീക്കൽ, കുടിയൊഴിപ്പിക്കൽ, വിചാരണത്തടവുകാരുടെ അവകാശലംഘനം തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ റെയ്ഡുകളെന്നും സംഘടന ആരോപിച്ചു.

Tags:    
News Summary - NIA raids houses of human rights activists who protested against SIR in West Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.