ലഡാക്ക് യാത്രക്ക് ₹20,000 ധനസഹായവുമായി ബിഹാർ സർക്കാർ

പാറ്റ്ന: ബിഹാറിലെ ജനങ്ങൾക്ക് ലഡാക്കിലെ പ്രശസ്തമായ സിന്ധു നദീതീരത്തേക്ക് തീർത്ഥാടനം നടത്തുന്നതിനായി ആളൊന്നിന് ₹20,000 വരെ സാമ്പത്തിക സഹായം നൽകാൻ ബിഹാർ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ക്യാബിനറ്റ് യോഗത്തിലാണ് 'സിന്ധു ദർശൻ തീർത്ഥാടന ധനസഹായ ഗ്രാന്റ് പദ്ധതി 2026'-ന് ഔദ്യോഗിക അംഗീകാരം നൽകിയത്. 

ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ സിന്ധു നദി സന്ദർശിക്കാൻ കൂടുതൽ സാധാരണക്കാർക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിനോദസഞ്ചാര വകുപ്പ് അവതരിപ്പിച്ച ഈ നിർദ്ദേശത്തിനൊപ്പം മറ്റ് 28 സുപ്രധാന തീരുമാനങ്ങൾക്കും ക്യാബിനറ്റ് അനുമതി നൽകിയിട്ടുണ്ട്. 

തീർത്ഥാടകർക്ക് അവരുടെ ആകെ യാത്രാച്ചെലവിന്റെ 50 ശതമാനം അല്ലെങ്കിൽ പരമാവധി ₹20,000 (ഇതിൽ ഏതാണോ കുറവ്) സംസ്ഥാന സർക്കാർ തിരികെ നൽകും. ഈ ധനസഹായം മുൻകൂറായി ലഭിക്കുന്നതല്ല. തീർത്ഥാടകർ സ്വന്തം ചെലവിൽ ലഡാക്കിലെ സിന്ധു ദർശൻ യാത്ര പൂർത്തിയാക്കിയ ശേഷം യഥാർത്ഥ യാത്രാ ബില്ലുകൾ സഹിതം നിശ്ചിത മാനദണ്ഡപ്രകാരം അപേക്ഷ സമർപ്പിക്കുമ്പോൾ മാത്രമേ തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവുകയുളളു.

ലഡാക്കിലേക്കുള്ള പൊതുവായ വിനോദസഞ്ചാര യാത്രകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. സാംസ്കാരിക-ആത്മീയ പ്രാധാന്യമുള്ള സിന്ധു ദർശൻ തീർത്ഥാടനത്തിന് പോകുന്നവർക്ക് മാത്രമായിരിക്കും ഈ സബ്‌സിഡി.  അപേക്ഷകർ നിർബന്ധമായും ബിഹാറിലെ സ്ഥിരതാമസക്കാരായ പൗരന്മാരായിരിക്കണം.  അപേക്ഷിക്കുന്ന വ്യക്തിക്ക് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.  ഈ പദ്ധതി പ്രകാരം ഒരു വർഷം പരമാവധി 100 തീർത്ഥാടകർക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.

ലഡാക്ക് പദ്ധതിക്ക് പുറമെ, ബിഹാറിലെ ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി 'ഹെലി ടൂറിസം' പദ്ധതിക്കും ക്യാബിനറ്റ് അനുമതി നൽകി. ഇതനുസരിച്ച് തലസ്ഥാനമായ പാറ്റ്നയിൽ നിന്ന് രാജ്ഗിർ (₹4,000), കൈമൂർ (₹6,000), വാൽമീകിനഗർ (₹5,000) തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ഹെലികോപ്റ്റർ സർവിസുകൾ ആരംഭിക്കും.

Tags:    
News Summary - Bihar government announces ₹20,000 financial assistance for Ladakh trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.