ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളായ ലൂട്ട്യൻസ് ബംഗ്ലാവുകളുടെ നവീകരണ പ്രവൃത്തികൾക്കായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ചെലവിട്ടത് 547.68 കോടി രൂപ. 2014-15നും 2025-26നും ഇടയിൽ കേന്ദ്ര മന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കുന്നതിനായി ചെലവിട്ട തുക സംബന്ധിച്ച വിവരാവകാശ മറുപടിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. 2025-26 സാമ്പത്തിക വർഷം ചെലവഴിച്ച 92.35 കോടി രൂപ 2014-15ൽ ചെലവഴിച്ച 27.47 കോടി രൂപയുടെ മൂന്നിരട്ടിയിലധികമാണെന്നും വിവരാവകാശ രേഖയിലുണ്ട്.
രാഷ്ട്രപതി ഭവന് ചുറ്റുമുള്ള പ്രസിഡന്റിന്റെ എസ്റ്റേറ്റിലെ ഔദ്യോഗിക ബംഗ്ലാവുകൾ രൂപകൽപന ചെയ്ത എഡ്വിൻ ലൂട്ട്യൻസിന്റെ പേരാണ് ‘ലൂട്ട്യൻസ് സോണി’ന്. 1912നും 1930നും ഇടയിലാണ് ഡൽഹിയിൽ ഈ ബംഗ്ലാവുകൾ വികസിപ്പിച്ചെടുത്തത്. സ്വാതന്ത്ര്യാനന്തരം മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മുതിർന്ന ജഡ്ജിമാർ, ഉന്നത സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് ഈ ബംഗ്ലാവുകളിൽ താമസിക്കുന്നത്.
2014 മുതൽ 2019 വരെ മന്ത്രിമാർ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി പ്രതിവർഷം ശരാശരി 26.78 കോടി രൂപയാണ് ചെലവഴിച്ചത്. തുടർന്ന് 2019 മുതൽ 2024 വരെയുള്ള കാലയളവിൽ വാർഷിക ശരാശരി ചെലവ് ഏകദേശം 50 കോടി രൂപയായി ഉയർന്നു. 2024-25ൽ ചെലവ് 71.98 കോടി രൂപയും 2025-26ൽ 92.35 കോടി രൂപയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.