ചെന്നൈയിൽ വെട്ടിനുറുക്കി, ശരീരഭാഗങ്ങൾ ബിരിയാണി ചെമ്പിൽ, ആഗ്രയിൽ ട്രെയിനിൽ ഉപേക്ഷിച്ചു; നടുക്കം മാറാതെ പൊലീസ്

ആഗ്ര/ചെന്നൈ: ആഗസ്റ്റ് ആറിന് ആഗ്രയിൽ ട്രെയിനിൽ ചുവന്ന ട്രാവൽ ബാഗിൽ യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിർണായക വഴിത്തിരിവിൽ. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾ ചെന്നൈയിൽ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങളും റെയിൽവേ യാത്രാ രേഖകളും ഫോറൻസിക് പരിശോധനകളുമാണ് കൊല്ലപ്പെട്ട സ്ത്രീയേയും രണ്ട് പ്രതികളെയും തിരിച്ചറിയുന്നതിൽ നിർണായകമാകുന്നത്.

ചെന്നൈയിലെ ഗുഡുവാഞ്ചേരി പ്രദേശത്ത് രണ്ട് പ്രതികൾ (ഒരു സ്ത്രീയും പുരുഷനും) വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിനുറുക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. യുവതിയുടെ മൃതദേഹം മേൽക്കൂരയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നുവെന്നും, ചില ശരീരഭാഗങ്ങൾ ബിരിയാണി പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വലിയ പാത്രത്തിൽ സൂക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് ചുവന്ന ട്രാവൽ ബാഗുമായി എത്തിയ സ്ത്രീയും പുരുഷനും, ആഗ്രയിലേക്ക് പുറപ്പെട്ട തമിഴ്നാട് എക്സ്പ്രസ് ട്രെയിനിൽ ബാഗ് ഉപേക്ഷിക്കുകയായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ താമസിച്ചിരുന്ന വാടകവീട് കണ്ടെത്താൻ കഴിഞ്ഞത്. എന്നാൽ പ്രതികളുടെയോ കൊല്ലപ്പെട്ട സ്ത്രീയേയോ തിരിച്ചറിഞ്ഞിട്ടില്ലെന്നും അവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്നും പൊലീസ് വ്യക്തമാക്കി.

ആഗസ്റ്റ് ആഗ്ര കാന്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ജനറൽ കംപാർട്ട്‌മെന്റിൽ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ചുവന്ന ട്രാവൽ ബാഗിൽ അഴുകിയ നിലയിൽ മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തിയത്. ബാഗിൽനിന്ന് എന്തോ പുറത്തേക്ക് തള്ളിയിരിക്കുന്നതായി ലഭിച്ച വിവരത്തെത്തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. കൊലപാതകത്തിന് പിന്നിലുള്ള യഥാർഥ കാരണവും പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല.

ചുവന്ന ട്രാവൽ ബാഗിനുള്ളിൽ ‘ചെന്നൈ’എന്ന് രേഖപ്പെടുത്തിയ പോളിത്തീൻ കവർ കണ്ടെത്തിയത് അന്വേഷണ സംഘത്തിന് നിർണായക തുമ്പായി. ദമ്പതികളുടെ സഞ്ചാരവഴികൾ കണ്ടെത്താനും, തമിഴ്നാട് എക്സ്പ്രസ് ട്രെയിനിൽ എപ്പോഴാണ് ബാഗ് വച്ചതെന്ന് സ്ഥിരീകരിക്കാനുമായി ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെയും മറ്റ് പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളും റെയിൽവേ യാത്രാ രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്. കൂടാതെ, കാണാതായവരെക്കുറിച്ചുള്ള പരാതികളും പൊലീസ് പരിശോധിക്കുന്നുണ്ട്.

മരണകാരണം വ്യക്തമാകുന്നതിനായി യുവതിയുടെ ശരീരഭാഗങ്ങൾ പോസ്റ്റ്‌മോർട്ടത്തിന അയച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Chennai murder, body dumped in Agra train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.