ബംഗളൂരു: നഗരത്തിൽ വെള്ളിയാഴ്ച പുലർച്ചെ ബസിറങ്ങിയ മലയാളി യുവാവിനെ മൂന്നംഗ സംഘം കുത്തി പരിക്കേൽപിച്ച് പണവും മൊബൈലും കവർന്നു. തലശ്ശേരി കതിരൂർ സ്വദേശി എ. സിദ്ദീഖാണ് കവർച്ചക്കിരയായത്. 20,000 രൂപയും 15,000 രൂപയുടെ മൊബൈലും ആക്രമികൾ കവർന്നു. കൈക്ക് ആറു തുന്നുകളുണ്ട്. കലാസിപാളയ പൊലീസിൽ പരാതി നൽകി.
പുലർച്ചെ 5.30നാണ് സിദ്ദീഖ് കലാശിപാളയത്ത് ബസിറങ്ങുന്നത്. കമ്മനഹള്ളിയിലേക്കുള്ള ബസ് കയറാനായി സിറ്റി മാർക്കറ്റിലേക്ക് നടന്നുപോകുന്നതിനിടെ മൂന്നംഗ സംഘം തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കൈയിലെ പണവും മൊബൈലും സംഘം കൈക്കലാക്കി. ഈസമയം ഇവിടെയെത്തിയ മലയാളിയായ ഷഫ്സീറിനെ കണ്ടതും ആക്രമികൾ ഓടിരക്ഷപ്പെട്ടു.
വലതുകൈക്ക് സാരമായി പരിക്കേറ്റ സിദ്ദീഖിനെ ഉടൻ ഇദ്ദേഹം വിക്ടോറിയ ആശുപത്രിയിലെത്തിച്ചു. ശരീരമാസകലം മർദനമേറ്റിട്ടുണ്ട്. കമ്മനഹള്ളിയിലെ മഹാബസാർ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് സിദ്ദീഖ്. അവധിക്ക് നാട്ടിൽപോയി തിരിച്ചുവരുന്നതിനിടെയാണ് സംഭവം. കലാശിപാളയ പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ വിസമ്മതിച്ചു. ഇവിടെ ഇത്തരം സംഭവങ്ങൾ പതിവാണെന്ന മറുപടിയാണ് പൊലീസ് നൽകിയത്.
സമ്മർദം ശക്തമായതോടെയാണ് പൊലീസ് കേസെടുക്കാൻ തയാറായത്. നഗരത്തിൽ പരസ്യ ഏജൻസി നടത്തുന്ന ഷഫ്സീറും സിദ്ദീഖ് കയറിയ ബസിലെ യാത്രക്കാരനായിരുന്നു.
പുലർച്ചെ നഗരത്തിൽ ബസിറങ്ങുന്ന മലയാളികളെ ലക്ഷ്യമിട്ട് കവർച്ച നടത്തുന്നത് ഏറിവരുകയാണ്. പരാതി നൽകാൻ സ്റ്റേഷനിലെത്തിയാൽ കേസെടുക്കാൻപോലും പൊലീസ് തയാറാകാറില്ല. പുലർച്ചെ ബസിറങ്ങുന്നത് ഒഴിവാക്കണമെന്നു മാത്രമാണ് ഇവർ നൽകുന്ന നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.